മിതാലി പതറിയിട്ടും ഇന്ത്യ വീണില്ല, ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയം

ലോക കപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. 110 റണ്‍സിനാണ് ഇന്ത്യന്‍ പെണ്‍പട ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 40.3 ഓവറില്‍ 119 റണ്‍സിന് ഓള്‍ഔട്ടായി.

നാല് വിക്കറ്റ് വീഴ്ത്തിയ സ്‌നേഹ് റാണയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ജുലന്‍ ഗോസ്വാമി, പൂജ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍  രാജേശ്വരി, രപൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

32 റണ്‍സെടുത്ത സല്‍മ ഖാത്തൂണ്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലതാ മണ്ടല്‍ 24, മുര്‍ഷിദ ഖാത്തൂണ്‍ 19, ഋതു മോണി 16 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ യസ്തിക ഭാട്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

80 പന്തുകള്‍ നേരിട്ട് യസ്തിക 50 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് യസ്തിക അര്‍ദ്ധ ശതകം നേടുന്നത്. ഓപ്പണര്‍മാരായ സ്മൃതി മന്ധാന (30), ഷഫാലി വര്‍മ (42), പൂജ വസ്ത്രാകര്‍ (30*), റിച്ച ഘോഷ് (26) എന്നിവരും തിളങ്ങി.

ക്യാപ്റ്റന്‍ മിതാലി രാജ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഹര്‍മന്‍പ്രീതി കൗറിന് 14 റണ്‍സെടുക്കാനെ ആയുള്ളു. ബംഗ്ലാദേശിനായി റിതു മോനി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നഹിത അക്തര്‍ രണ്ട് വിക്കറ്റുകളും ജഹ്നാര അലം ഒരു വിക്കറ്റും സ്വന്തമാക്കി. ഈ ജയത്തോടെ ഇന്ത്യ സെമി സാധ്യത നിലനിര്‍ത്തി.