വനിത ലോക കപ്പ് ഫൈനല്‍: ഇംഗ്ലണ്ടിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഓസീസ്

വനിത ഏകദിന ലോക കപ്പ് ഫൈനലില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റില്‍ അടിച്ചെടുത്തത് 356 റണ്‍സാണ്. വെടിക്കെട്ട് സെഞ്ച്വറി നേടിയ അലീസ ഹീലിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

138 പന്തുകള്‍ നേരിട്ട ഹീലി 26 ഫോറുകളുടെ അകമ്പടിയില്‍ 170 റണ്‍സെടുത്തു. റേച്ചല്‍ ഹെയ്ന്‍സ് 68 റണ്‍സും ബേത്ത് മൂണി 62 റണ്‍സും എടുത്തു. ഇംഗ്ലണ്ടിനായി അന്യ ഷ്രുബ്‌സൊലെ മൂന്ന് വിക്കറ്റ് വീഴ്ത്തി. സോഫി എക്ലെസ്റ്റോണ്‍ ഒരു വിക്കറ്റും നേടി.

എല്ലാ കളികളും ജയിച്ചാണ് ഓസീസ് ഫൈനലിലെത്തിയതെങ്കില്‍ ആദ്യ മൂന്നു മത്സരങ്ങളും തോറ്റശേഷം തകര്‍പ്പന്‍ തിരിച്ചുവരവുമായാണ് ഇംഗ്ലണ്ട് മുന്നേറിയത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങിയിരിക്കുന്നത്. നിലവിലെ ജേതാക്കളാണ് ഇംഗ്ലണ്ട്.