വിന്‍ഡീസ് സൂപ്പര്‍താരത്തിന് ക്രിക്കറ്റില്‍നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്ക്!

വെസ്റ്റിന്‍ഡീസ് മുന്‍ താരം മാര്‍ലോണ്‍ സാമുവല്‍സിന് ക്രിക്കറ്റില്‍നിന്ന് ആറ് വര്‍ഷത്തേയ്ക്ക് വിലക്ക്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി നിയമലംഘനത്തിനാണ് താരത്തെ വിലക്കിയിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റിലാണ് സാമുവല്‍സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നാല് കുറ്റങ്ങളാണ് സാമുവല്‍സിനെതിരെ ചുമത്തിയിരുന്നത്.

ക്രിക്കറ്റ് കളിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയത്, ലഭിച്ച അനുകൂല്യങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്തത്, അന്വേഷണ ഉദ്യോഗസ്ഥരുമായ സഹകരിക്കാതിരുന്നത്, അന്വേഷണത്തിന് ഉപകരിക്കുന്ന വിവരങ്ങള്‍ മറച്ചുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് സാമുവല്‍സിനെതിരെ ചുമത്തിയത്.

2019ലെ അബുദാബി ടി10യുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. അന്ന് കര്‍ണാടക ടസ്‌കേഴ്‌സിന്റെ ഭാഗമായിരുന്നുവെങ്കിലും സാമുവല്‍സ് കളിച്ചിരുന്നില്ല.

2020ലാണ് സാമുവല്‍സ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. വെസ്റ്റിന്‍ഡീസ് ജേതാക്കളായ രണ്ട് ടി20 ലോകകപ്പ് ഫൈനലുകളിലും ബാറ്റ് കൊണ്ട് തിളങ്ങിയത് സാമുവല്‍സായിരുന്നു. 2012 ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ 56 പന്തില്‍ നിന്ന് 78 റണ്‍സെടുത്ത സാമുവല്‍സ് 2016-ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 66 പന്തില്‍ നിന്ന് 85 റണ്‍സെടുത്തു.

വിന്‍ഡീസിനായി 71 ടെസ്റ്റുകളും 207 ഏകദിനങ്ങളും 67 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 3917 റണ്‍സും ഏകദിനത്തില്‍ 5606 റണ്‍സും ടി 20യില്‍ 1611 റണ്‍സുമാണ് സമ്പാദ്യം.