ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ്മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ റോഷ്‌ന റോയ് ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞതോടെ വീണ്ടും പ്രതികരിച്ച് നടി. റോഷ്‌നയുടെ പരാതിക്ക് കാരണമായ ബസ് ഓടിച്ചത് യദു തന്നെയാണെന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂണ്‍ 18ന് ആയിരുന്നു. മടക്കയാത്ര ജൂണ്‍ 19നും.

ജൂണ്‍ 19ന് കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്‌നയുടെ ആരോപണം. എന്നാല്‍ അങ്ങനൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും വഴിക്കടവ് സര്‍വീസ് നടത്തിയതായി ഓര്‍മയില്ലെന്നും യദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി. ഈയവസരത്തിലാണ് റോഷ്‌ന വീണ്ടും പ്രതികരിച്ച് രംഗത്തെത്തിയത്.

റോഷ്‌നയുടെ കുറിപ്പ്:

ദൈവത്തിന് നന്ദി. കൂടെ നിന്നവര്‍ക്കൊക്കെ ഒരുപാട് നന്ദി. ഈ ഒരു തെളിവു മാത്രം മതി. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ ഭാഗം എനിക്ക് തെളിയിക്കാതെ നിവര്‍ത്തിയില്ലല്ലോ…. എനിക്ക് ഉണ്ടായ ഒരു വിഷയം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും.

ഇനിയും ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല. രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡില്‍ നടന്ന വിഷയമായി ആലോചിക്കൂ…. ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു വണ്ടിയില്‍ കയറി പോകുന്നതിനോട് നിങ്ങള്‍ക്ക് നല്ല അഭിപ്രായം ആണെങ്കില്‍, പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല.