സഞ്ജു എവിടെ?, ചോദ്യവുമായി മന്ത്രി വി. ശിവന്‍കുട്ടി

ഐപിഎല്ലിനു ശേഷം വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞത് ചോദ്യം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി. ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ച വച്ചിട്ടും എന്തു കൊണ്ട് സഞ്ജു അടുത്ത പര്യടനത്തില്‍ ഇല്ല എന്നും അടുത്ത ലോക കപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടതല്ലേയെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശിവന്‍കുട്ടി ചോദിച്ചു.

കണക്കുകള്‍ കഥ പറയുമെന്നും എല്ലാകാലവും അവഗണിക്കാനാവില്ലെന്നും മന്ത്രി മറ്റൊരു പോസ്റ്റില്‍ കുറിച്ചു. സഞ്ജുവിനെ പരമ്പരയില്‍ നിന്ന് തഴഞ്ഞതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സെലക്ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ താരങ്ങളടക്കം പലരും രംഗത്ത് വന്നിരുന്നു.

കെഎല്‍ രാഹുലിനെ നായകനാക്കി 18 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ചില സീനിയര്‍ താരങ്ങള്‍ക്കു ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. റിഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. പേസര്‍മാരായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍.

ഇന്ത്യന്‍ ടി20 ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.