'മത്സരം മുറുകുമ്പോള്‍ അവന്‍ പരിഭ്രാന്തനാകുന്നു'; ഇന്ത്യ ഇതിനോടകം പരമ്പര കൈവിട്ടെന്ന് മുന്‍ താരം

പരമ്പര ഇതിനകം തന്നെ ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതിപ്പോയെന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. ടോസ് നേട്ടത്തെ തോല്‍പ്പിക്കാന്‍ ടീം ഒരു വഴി കണ്ടെത്തേണ്ടതുണ്ടെന്നും മഞ്ഞുവീഴ്ച പ്രോട്ടീസിന്റെ ചേസിംഗുകളെ സഹായിച്ചുവെന്നും ജാഫര്‍ പറഞ്ഞു. ഒപ്പം പന്തിന്റെ ക്യാപ്റ്റന്‍സിയെയും ജാഫര്‍ വിലയിരുത്തി.

‘പന്ത് തന്റെ പദ്ധതികളും തന്ത്രങ്ങളും വളരെ എളുപ്പത്തില്‍ മാറ്റുന്നു. ഐപിഎല്ലിലും സമാനമായ ചിലത് നമ്മള്‍ കണ്ടു.  കൂടുതല്‍ മത്സരങ്ങള്‍ നയിക്കുന്തോറും പന്ത് കൂടുതല്‍ മെച്ചപ്പെട്ടുവരുമെന്നാണു ഞാന്‍ കരുതുന്നത്. പക്ഷേ, ഒരു കാര്യം വിചിത്രമാണ്. മത്സരം മുറുകുമ്പോള്‍ അവന്‍ ഏറെ പരിഭ്രാന്തനായി കാണപ്പെടുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ അവന്‍ ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ട്.’

‘അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0 ന് പിന്നിലായതിനാല്‍, അടുത്ത മൂന്നില്‍ ഒന്നില്‍ പോലും ചെറിയ തോതില്‍ മോശമായാല്‍ കാര്യങ്ങള്‍ക്ക് തിരശീലവീഴും. അതിനാല്‍ ഇന്ത്യയ്ക്ക് മികച്ച ക്രിക്കറ്റ് കളിക്കേണ്ടി വരും. ടോസും ഏറെ നിര്‍ണായകമാണ്’ വസിം ജാഫര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് കളിയിലും ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കക്കൊപ്പമായിരുന്നു. രണ്ട് മത്സരത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അനായാസം ജയം പിടിക്കുകയും ചെയ്തു.

രണ്ടാം ട്വന്റി 20 മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകര്‍ വെറും 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത് തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് നേതൃത്വം നല്‍കിയത്.

40 റണ്‍സെടുത്ത ശ്രേയസ് അയ്യരായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാര്‍ത്തിക് 21 പന്തില്‍ പുറത്താകാതെ 30 റണ്‍സെടുത്തു. കാര്‍ത്തിക്കിന്റെ ഈ പ്രകടനമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.