അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി ; ഇന്ത്യയില്‍ ഏറ്റവും നൊമ്പരപ്പെടുത്തിയ അനുഭവം പറഞ്ഞ് വാര്‍ണര്‍

ഇന്ത്യന്‍ പ്രീമീയര്‍ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയതിന് പിന്നാലെ മെഗാലേലത്തില്‍ പുതിയ പ്രതീക്ഷ വെച്ചിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കരിയറില്‍ തന്നെ ഏറ്റവും മുറിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ പകുതിയ്ക്ക് വെച്ച് അദ്ദേഹത്തിന്റെ ടീമായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് നായക സ്ഥാനത്ത് നിന്നും നീക്കുകയും പിന്നാലെ തന്നെ ടീമില്‍ നിന്നും ഒഴിവാക്കുകകയും ചെയ്തിരുന്നു.

ബാക്ക്‌സ്‌റ്റേജ് വിത്ത് ബോറിയ എന്ന ഒരു പരിപാടിയിലാണ് സണ്‍റൈസ് ഹൈദരാബാദ് തന്നെ ഒഴിവാക്കിയപ്പോഴത്തെ അനുഭവത്തെക്കുറിച്ച് വാര്‍ണര്‍ പ്രതികരിച്ചത്. സണ്‍റൈസേഴ്‌സ് ടീം തന്നെ നായകസ്ഥാനത്ത് നിന്നും നീക്കിയത് തന്നെ ഏറെ വിഷമിപ്പിച്ചെന്നായിരുന്നു പ്രതികരണം.

തനിക്ക് സംഭവിച്ചത് പോലെ ടീമിന്റെ ക്യാപ്റ്റനെ നിങ്ങള്‍ മാറ്റുകയും പിന്നെ ടീമില്‍ പോലും എടുക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്താല്‍ ആ ടീമിലെ മറ്റുള്ളവര്‍ക്കും അതിന്റെ ആരാധകരായ കുട്ടികള്‍ക്കും എന്തുതരം സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്?

അത്തരമൊരു നീക്കം ടീമിന്റെ കൊച്ചു ആരാധകരെ പോലും കടുത്ത രീതിയില്‍ വിഷമിപ്പിക്കുന്നതായിരുന്നെന്നും താരം പറഞ്ഞു. ” എവിടെ കളിച്ചാലും കളിയോട് ഏറെ ഭ്രമമുള്ളയാളാണ് ഞാന്‍. ആരാധകര്‍ എത്രവലിയ കരുത്താണെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ ഏതു രീതിയിലും അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കും.

ഈ കളിക്കളത്തില്‍ കളിക്കുന്ന ഏതൊരു കുട്ടികളും സച്ചിനെയും വിരാടിനെയും എന്നെയും കെയ്ന്‍ വില്യംസണെയും സ്റ്റീവ് സ്മിത്തിനെയും പോലെയാകാനാണ് ആഗ്രഹിക്കുന്നത്. അവരുമായി നല്ല സമ്പര്‍ക്കത്തില്‍ തുടരുമ്പോള്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ അവരെയും വിഷമിപ്പിക്കും. അതാണ തന്നെ ഏറെ വേദനിപ്പിച്ചതെന്നും വാര്‍ണര്‍ പറഞ്ഞു.

2016 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഫോം മങ്ങിയതിനെ തുടര്‍ന്ന് സീസണ്‍ പകുതിയ്ക്ക്് വെച്ചു തന്നെ വാര്‍ണറെ സൈണ്‍റൈസേഴ്‌സ് നായകസ്ഥാനത്തു നിന്നും മാറ്റി പകരം ന്യൂസിലന്റ് താരം കെയ്ന്‍ വില്യംസണ് അവസരം നല്‍കുകയായിരുന്നു.

പിന്നീട് വാര്‍ണറെ ടീമില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ ഫോം വീണ്ടെടുത്ത വാര്‍ണര്‍ ഓസ്‌ട്രേലിയയെ കിരീടം നേടാന്‍ സഹായിക്കുകയും ചെയ്തു.