മൈതാനത്ത് സംഭവിച്ചത് എന്ത്, ഗംഭീർ എന്താണ് പറഞ്ഞത്; വീഡിയോയുമായി ശ്രീശാന്ത്

ഇന്നലെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള എലിമിനേറ്ററിനിടെ മുൻ ഇന്ത്യൻ താരങ്ങളായ എസ് ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ ഉള്ള രൂക്ഷമായ തർക്കം അടങ്ങുന്ന വീഡിയോ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. മത്സരത്തിന്റെ രണ്ടാം ഓവറിൽ ഡീപ് മിഡ് വിക്കറ്റിന് മുകളിൽ ഗംഭീർ ശ്രീശാന്തിനെ സിക്‌സറിന് ഗംഭീർ സിക്സിന് പറത്തി. അടുത്ത പന്തിൽ ഒരു ഫോറും അടിച്ചു.

അടുത്ത പന്ത് അൽപ്പം വൈഡ് ആയിട്ടാണ് എറിഞ്ഞത്. ഗംഭീർ അത് നേരെ ഫീൽഡറിലേക്ക് അടിച്ചു. പിന്നാലെ ശ്രീശാന്ത് ഗംഭീറിനോട് എന്തോ പറഞ്ഞു. അത് ഇഷ്ടപെടാതിരുന്ന ഗംഭീർ തിരിച്ച് മറുപടി പറഞ്ഞതോടെയാണ് വിവാദം ചൂടുപിടിച്ചത്. എന്താണ് ഗംഭീറും ശ്രീശാന്തും തമ്മിൽ സംസാരിച്ചത് എന്നത് വ്യക്തമല്ല.

ഇപ്പോഴിതാ പുതിയ സംഭവങ്ങളിൽ, ശ്രീശാന്ത് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും മത്സരത്തിൽ എന്താണ് സംഭവിച്ചത് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗംഭീറാണ് പോരാട്ടത്തിന് തുടക്കമിട്ടതെന്നും വീരേന്ദർ സെവാഗിനെപ്പോലുള്ള സീനിയർ താരങ്ങളെ ഗൗതം ബഹുമാനിക്കുന്നില്ലെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

“മിസ്റ്റർ ഫൈറ്ററുമായി(ഗൗതം ഗംഭീർ) എന്താണ് സംഭവിച്ചതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു . എല്ലാ സഹപ്രവർത്തകരുമായും എപ്പോഴും വഴക്കിടുന്ന ഒരാൾ ആണ് അദ്ദേഹം. ഒരു കാരണവുമില്ലാതെ അദ്ദേഹം ദേഷ്യപ്പെടും. വീരു ഭായ് (വീരേന്ദർ സെവാഗ്) ഉൾപ്പെടെയുള്ള തന്റെ മുതിർന്ന കളിക്കാരെ പോലും അദ്ദേഹം ബഹുമാനിക്കുന്നില്ല. അതുതന്നെയാണ് ഇന്ന് സംഭവിച്ചത്. ഒരു പ്രകോപനവുമില്ലാതെ, ഗൗതം ഗംഭീർ പറയാൻ പാടില്ലാത്ത വളരെ മോശമായ ഒരു കാര്യം എന്നോട് പറഞ്ഞു.”

“ഞാൻ ഇവിടെ ഒട്ടും തെറ്റുകാരനല്ല. എനിക്ക് പെട്ടെന്ന് അന്തരീക്ഷം ശാന്തമാക്കാൻ ആഗ്രഹമുണ്ടായിരുന്നു.ഗംഭീര്‍ എന്നോടു പറഞ്ഞ കാര്യം അധികം വൈകാതെ തന്നെ നിങ്ങള്‍ അറിയും. അദ്ദേഹം ഉപയോഗിച്ച വാക്കുകളും പറഞ്ഞ കാര്യങ്ങളും ക്രിക്കറ്റ് ഫീല്‍ഡിലോ, ജീവിതത്തിലോ അംഗീകരിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ടു തന്നെ ദയവു ചെയ്തു പിന്തുണക്കണം. ഞാനും എന്റെ കുടുംബവും ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ളവരാണ്. നിങ്ങളുടെയല്ലാം പിന്തുണയോടെ ഞാന്‍ തനിച്ച് അവയ്‌ക്കെതിരേയെല്ലാം പോരടിക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ ചില ആളുകള്‍ ഒരു കാരണവുമില്ലാതെ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പറയുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്.” ശ്രീശാന്ത് വിഡിയോയിൽ പറയുന്നു.

മത്സരത്തിൽ ഗൗതം ഗംഭീർ 30 പന്തിൽ 51 റൺസെടുത്തു. ഇന്ത്യ ക്യാപിറ്റൽസ് നായകൻ ഏഴ് ഫോറും ഒരു സിക്‌സും പറത്തി ടീമിനെ 20 ഓവറിൽ 223/7 എന്ന സ്‌കോറിലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്രിസ് ഗെയ്ൽ 55 പന്തിൽ 84 റൺസ് നേടിയെങ്കിലും ഗുജറാത്ത് ജയന്റ്സ് 12 റൺസിന് തോൽവി ഏറ്റുവാങ്ങി.

ക്വാളിഫയർ 2ൽ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ക്യാപിറ്റൽസ് ഇനി മണിപ്പാൽ ടൈഗേഴ്സിനെ നേരിടും. മത്സരത്തിൽ വിജയിക്കുന്നവർ ഫൈനലിൽ അർബനൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രണ്ടാം ക്വാളിഫയർ ഡിസംബർ 7 വ്യാഴാഴ്ചയും ഫൈനൽ ഡിസംബർ 9 ശനിയാഴ്ചയും നടക്കും.

View this post on Instagram

A post shared by SREE SANTH (@sreesanthnair36)