എന്തൊരു മണ്ടത്തരമാണ്, പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ഇത്രയും കോടിക്ക് വാങ്ങാൻ ഉപദേശിച്ചത് ആരാണ്: തുറന്നടിച്ച് എസ് ബദ്രിനാഥ്

ആദ്യ ഹോം മത്സരത്തിൽ പഞ്ചാബിനോട് നാണംകെട്ട തോൽവി വഴങ്ങിയതിനു ശേഷം ചെന്നൈ ഇന്ന് കളത്തിലേക്ക് ഇറങ്ങുകയാണ്. വിരാട് കോഹ്‌ലിയുടെ കരുത്തിൽ എത്തുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വിജയിച്ചാൽ മാത്രമേ ചെന്നൈയ്ക്ക് ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിയുടെ നാണക്കേട് നികത്താൻ സാധിക്കൂ.

ഇപ്പോഴിതാ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടിയാകുന്നത് ലേലത്തിലെ പാളിച്ചകളാണെന്ന് മുൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ്. അൺക്യാപ്പ്ഡ് താരങ്ങളായ പ്രശാന്ത് വീറിനും കാർത്തിക് ശർമ്മയ്ക്കും വേണ്ടി 14.2 കോടി രൂപ വീതം (ആകെ 28.4 കോടി) മുടക്കിയ ചെന്നൈ മാനേജ്‌മെന്റിന്റെ തീരുമാനം അവിശ്വസനീയമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

“ഇവർ രണ്ടുപേരെയും എടുക്കാൻ ചെന്നൈക്ക് ആരാണ് ഉപദേശം നൽകിയതെന്ന് എനിക്കറിയില്ല. ഇവർ റൺസ് കണ്ടെത്തുകയാണെങ്കിൽ തന്നെ അതൊരു ഭാഗ്യം മാത്രമായിരിക്കും. കൃത്യമായ ഷോട്ട് കളിച്ച് ഇവർ റൺസ് നേടുമെന്ന് എനിക്ക് തോന്നുന്നില്ല. ഇവരുടെ വിലയേക്കാൾ എത്രയോ മടങ്ങ് അധികമാണ് ചെന്നൈ നൽകിയിരിക്കുന്നത്. അർഷ്ദീപ് സിംഗിനെയും ബാർട്ട്ലെറ്റിനെയും പോലുള്ള ബൗളർമാരെ നേരിടാൻ ഇവർക്ക് കഴിയുന്നില്ല. പ്രശാന്ത് വീർ ബാറ്റ് ഉയർത്തുന്നതിന് മുമ്പ് പന്ത് അവനെ കടന്നുപോകുന്നു. ഇത്തരം ബൗളിംഗ് അവർ ജീവിതത്തിൽ നേരിട്ടിട്ടുണ്ടാകില്ല.” എസ് ബദ്രിനാഥ് പറഞ്ഞു.