'നമ്മൾ തോറ്റത് ഗിൽ കാണിച്ച ആ ഒരു പിഴവ് കാരണമാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ന്യുസിലാൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്ത്യക്കായി വിരാട് കോഹ്ലി 108 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 124 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് പുറമേ ഇന്ത്യക്കായി 57 പന്തിൽ രണ്ട് ഫോറും സിക്‌സും അടക്കം 53 റൺസ് നേടി നിതീഷ് കുമാർ റെഡ്ഢിയും, കൂടാതെ 43 പന്തിൽ നാല് ഫോറും നാല് സിക്‌സും അടക്കം 52 റൺസും നേടി ഹർഷിത് റാണയും മാത്രമാണ് പൊരുതിയത്. മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ ചില തീരുമാനങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ.

‘മിഡിൽ ഓവറുകളിൽ കുൽദീപിന് വെറും മൂന്നോവർ മാത്രം നൽകിയത് ഗില്ലിന് പിഴച്ചൊരു വലിയ തന്ത്രമാണ്. 37 ഓവർ വരെ അടുത്ത ഓവറിനായി കുൽദീപിന് കാത്തിരിക്കേണ്ടി വന്നു. വിക്കറ്റ് നേടാൻ കെൽപ്പുള്ള ബോളർമാരെ എങ്ങോട്ടാണ് നിങ്ങളീ മാറ്റി നിർത്തുന്നത്. ഗില്ലിന് പിഴച്ചത് അവിടെയാണ്’ രഹാനെ പറഞ്ഞു.