വിരാട് കോഹ്ലി ആരെയും വെറുതെ വിടില്ല, മുന്നറിയിപ്പ് നല്‍കി മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഇംഗ്ലീഷ് ക്യാമ്പില്‍ ഉടലെടുത്ത മുറുമുറുപ്പ് ഇനിയും കെട്ടടങ്ങിയിട്ടില്ല. സ്വന്തം നാട്ടിലെ മുന്‍ താരങ്ങളില്‍ നിന്നും ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ജോ റൂട്ടും സംഘവും നേരിടുന്നത്. ഇന്ത്യന്‍ കളിക്കാരെ പരുഷമായ വാക്കുകളും ലക്ഷ്യബോധമില്ലാത്ത ബൗണ്‍സറുകളും കൊണ്ട് നേരിടാനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്. ഇന്ത്യ അതിനു എല്ലാ അര്‍ത്ഥത്തിലും ഉത്തരം നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിന് തലകുനിക്കേണ്ടി വന്നു. ഇന്ത്യയുടെ ശരീരഭാഷയില്‍ നായകന്‍ വിരാട് കോഹ്ലി ചെലുത്തിയ സ്വാധീനത്തെ എടുത്തു പറഞ്ഞ് പ്രശംസിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍.

ഇന്ത്യന്‍ കളിക്കാരെ ഭീഷണിപ്പെടുത്തി വിജയത്തിലെത്താമെന്നാണ് ഇംഗ്ലണ്ട് വിചാരിച്ചത്. പക്ഷേ, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ശരിക്കുള്ള സ്വഭാവം ഇംഗ്ലീഷ് താരങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. വിരാട് ഒരിക്കലും മാപ്പ് നല്‍കില്ല. വിഷയമെന്തായാലും ഏതു വഴിക്കും വിരാട് സഹതാരങ്ങളുടെ പിന്നില്‍ ഉറച്ചുനില്‍ക്കും- പനേസര്‍ പറഞ്ഞു. തന്റെ ടീമംഗങ്ങളെ അപമാനിക്കുന്നത് വിരാട് ഒരിക്കലും സഹിക്കില്ല. പ്രശ്‌നത്തിന് തുടക്കമിട്ടത് ഇംഗ്ലണ്ടാണ്. പക്ഷ, അവരുടെ തന്ത്രം ബൂമറാംഗ് പോലെ തിരിച്ചടിച്ചു. സഹതാരങ്ങളുടെ മെക്കിട്ടു കയറിയാല്‍ വിരാട് അടങ്ങിയിരിക്കില്ല. അതിന് അയാള്‍ ചുട്ടമറുപടി നല്‍കും.

ഇന്ത്യന്‍ കളിക്കാരെ പ്രകോപിപ്പിക്കാനുള്ള ബുദ്ധി ഇംഗ്ലീഷ് കോച്ച് ക്രിസ് സില്‍വര്‍വുഡിന്റെ തലയില്‍ നിന്ന് ഉദിച്ചതാണെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ 10,11 നമ്പര്‍ ബാറ്റ്‌സ്മാന്‍മാരെ വിരട്ടി പുറത്താക്കാനാണ് ഇംഗ്ലീഷ് പേസര്‍മാര്‍ ശ്രമിച്ചത്. നിങ്ങള്‍ നമ്മുടെ ഒരു കളിക്കാരനെ വേട്ടയാടിയാല്‍ നമ്മളെല്ലാം ചേര്‍ന്ന് നിങ്ങളെ വേട്ടയാടും എന്നതായിരുന്നു ഇന്ത്യയുടെ നയം. അതു ശരിക്കും ഫലം കണ്ടെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.

Read more

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അഞ്ചാം ദിനം ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെയും പ്രകോപിപ്പിക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ പദ്ധതി. എന്നാല്‍ ഇംഗ്ലീഷ് ബോളര്‍മാരുടെ മോഹങ്ങള്‍ തച്ചുടച്ച ഷമി- ബുംറ സഖ്യം മത്സരഗതി ഇന്ത്യക്ക് അനുകൂലമാക്കിമാറ്റുകയായിരുന്നു.