നാലാം ടെസ്റ്റ്; നാണംകെട്ട റെക്കോഡിന്റെ തലപ്പത്ത് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായി മൊട്ടേരയില്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നാണക്കേടിന്റെ റെക്കോഡില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡാണ് കോഹ്‌ലിയ്ക്ക് ഭാരമായിരിക്കുന്നത്.

ഈ റെക്കോഡില്‍ സൗരവ് ഗാംഗുലിക്കൊപ്പമാണ് കോഹ്‌ലി. ഇരുവരും 13 മത്സരങ്ങളിലാണ് ക്യാപ്റ്റനായിരിക്കെ പൂജ്യത്തിന് പുറത്തായത്. ഒരുവട്ടം കൂടി പിഴച്ചാല്‍ നാണക്കേടിന്റെ റെക്കോഡ് കോഹ്‌ലിയ്ക്ക് ഒറ്റയ്ക്ക് ചുമക്കാം. എം.എസ് ധോണി (11), കപില്‍ ദേവ് (10) എന്നിവരാണ് ഈ റെക്കോഡില്‍ കോഹ്‌ലിക്ക് താഴെയുള്ള മറ്റ് നായകന്മാര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 8 ഡക്കുകളെന്ന ധോണിയുടെ റെക്കോഡിനൊപ്പവും കോഹ്‌ലി എത്തി.

Image

ഒരു സെഞ്ച്വറി പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കി മൊട്ടേരയില്‍ എട്ട് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെ കോഹ്‌ലി മടങ്ങുകയായിരുന്നു. ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫോക്സിന് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി പുറത്തായത്.

Image

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 32 റണ്‍സുമായി രോഹിത് ശര്‍മ്മ ക്രീസിലുണ്ടെന്നതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും ലീച്ച്, സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.