ഹാരി ബ്രൂക്ക് ഇന്ത്യൻ മണ്ണിൽ ദുരന്തമാകും എന്ന് പറഞ്ഞവർ കണ്ടല്ലോ അല്ലേ , ക്ലാസ് താരങ്ങൾക്ക് ഇന്ത്യയും പാകിസ്ഥാനും ഇംഗ്ലണ്ടും ഒരു പോലെ തന്നെ

ഇന്ത്യൻ മണ്ണിൽ ഒരു വിദേശ താരം ആദ്യമായി ഐ.പി.എൽ ടൂർണമെന്റിന് എത്തുന്നു. ആദ്യ കുറച്ച് മത്സരങ്ങളിൽ അദ്ദേഹം ചില പ്രതിസന്ധികൾ അനുഭവിക്കുക എന്നത് സാധാരണമാണ്. ഇന്ത്യൻ മണ്ണിൽ നിന്റെ ഒരു നമ്പരും നടക്കില്ല , പാക്കിസ്ഥാനിലെ ടാറിട്ട പിച്ച് അല്ല ഇത് , ഉൾപ്പടെ അനേകം കമ്മെന്റുകളും ട്രോളുകളും താരത്തെ തേടിയെത്തും. ഇങ്ങനെ ഈ വർഷത്തെ സീസണിൽ ഏറ്റവും കൂടുതൽ മോശം ട്രോളുകൾക്ക് ഇരയാകേണ്ടി വന്ന താരമാണ് ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്. സീസണിൽ 15 കോടിയിലകം രൂപ മുടക്കി ഹൈദരാബാദ് ടീമിലെത്തിച്ച താരം ആദ്യ 3 കളികളിലും നിരാശപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന കൊൽക്കത്തയുമായിട്ടുള്ള മത്സരത്തിൽ താരം ഈ സീസണിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനായി മാറി. 55 പന്തിലാണ് താരം സെഞ്ചുറി നേടിയത്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഹാരി ബ്രൂക്ക് അതൊക്കെ തിരുത്തിക്കുറിയ്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഓവറിൽ തന്നെ 3 ബൗണ്ടറികൾ നേടി തന്റെ നയം താരം വ്യക്തമാക്കി. ശേഷം വളരെ പക്യതയോടെ കളിച്ച താരം കൂട്ടാളികൾ പലരും മടങ്ങിയപ്പോഴും ക്രീസിൽ ഉറച്ചു നിന്നു . നായകൻ മാക്രം അർദ്ധ സെഞ്ച്വറി നേടിയപ്പോൾ അദ്ദേഹത്തെ പിന്തുണച്ച ബ്രൂക്ക് 32 പന്തിലായിരുന്നു അർദ്ധ സെഞ്ച്വറി നേടിയതെങ്കിൽ പിന്നീട് സെഞ്ചുറിയിക്ക് എത്താൻ എടുത്തത് 23 പന്തുകൾ മാത്രം.

അയാൾ എന്ത് മാത്രം ഹോം വർക്ക് ചെയ്താണ് ഇന്ന് എത്തിയതെന്ന് അറിയാൻ ഈ കണക്കുകൾ ധാരാളം. 17 പന്തിൽ 32 റൺസെടുത്ത അഭിഷേക് ശർമ്മ, 6 പന്തിൽ 16 എടുത്ത ഹെൻറിച് ക്ലാസനും താരത്തിന് പിന്തുണ നല്കി. ഒടുവിൽ കൂറ്റൻ സ്കോറായ 228/ 4 ൽ ടീം എത്തി. കൊൽക്കത്തയ്ക്കായി റസൽ 3 വിക്കറ്റ് നേടിയ ശേഷം പരിക്കേറ്റ് മടങ്ങിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് വരുൺ ചക്രവർത്തി സ്വന്തമാക്കി.