ആ 5 റൺസിന് അർദ്ധ സെഞ്ചുറിയോളം വിലയുണ്ട്, സിറാജിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല; ഗില്ലൊക്കെ കണ്ട് പഠിക്കട്ടെ എന്ന് ആരാധകർ; ലങ്കയുടെ മണ്ടത്തരം ഇന്ത്യയെ രക്ഷിച്ചത് ഇങ്ങനെ

ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്ക്ക് 41 റൺസ് ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 214 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്. ജയത്തോടെ ഇന്ത്യ ടൂർണമെൻറിൻറെ ഫൈനലിൽ കടന്നു. ബോളിംഗിലും പിന്നാലെ ബാറ്റിംഗിലും തിളങ്ങിയ 20 കാരൻ ദുനിത് വെല്ലാലഗെ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചു. 42* റൺസെടുത്ത ദുനിത് വെല്ലാലഗെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. മത്സരത്തിൽ ബോളിംഗിലും താരം തിളങ്ങി. 10 ഓവറിൽ 40 റൺസ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.

ദുനിതിനെ കൂടാതെ 4 വിക്കറ്റെടുത്ത ചരിത അസ്‌ലെങ്ക 4 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മികച്ച രീതിയിൽ സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്ററുമാർ തകർന്നടിയുന്ന കാഴ്ച്ച ഇതിന് മുമ്പും ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. ചെന്നൈയിൽ സ്വന്തം മണ്ണിൽ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ഏകദിന പരമ്പരയിലെ പോലെ തന്നെ ആയിരുന്നു ഇന്നലെയും കാര്യങ്ങൾ. ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നറുമാർ ആയിരുന്നു. താരതമ്യേന ചെറിയ സ്കോർ ആയതിനാൽ തന്നെ ശ്രീലങ്ക അത് പിന്തുടരുമെന്നാണ് കരുതിയത്. എന്നാൽ ഇന്ത്യക്കായി പേസ് ബോളറുമാരും സ്പിന്നറുമാരും ഒരേ പോലെ തിളങ്ങിയപ്പോൾ ജയം സ്വന്തമാക്കുക ആയിരുന്നു.

ഇന്ത്യയുടെ ജയത്തില്‍ സത്യത്തിൽ സഹായിച്ചത് ലങ്ക ആയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ ബൗളര്‍മാര്‍ എറിഞ്ഞ എക്‌സ്ട്ര റണ്‍സുകളാണ്. 21 എക്‌സ്ട്രാകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചപ്പോള്‍ അതില്‍ 20 റണ്‍സും വൈഡില്‍ നിന്നായിരുന്നു. സ്പിന്നറുമാരെ പിന്തുണക്കുന്ന പിച്ചിൽ ഇത്ര എക്സ്ട്രാ റൺ ശരിക്കും ആത്മഹത്യാപരമായ സമീപനം തന്നെ ആയിരുന്നു.

കുൽദീപ് പുറത്തായ ശേഷം അക്‌സര്‍ പട്ടേലും മുഹമ്മദ് സിറാജും കൂട്ടിച്ചേര്‍ത്ത 27 റൺസ് അതിനിർണായകമായി. സിറാജ് ആകെ നേടിയത് 5 റൺ മാത്രം ആണെങ്കിലും അദ്ദേഹം പിടിച്ചുനിന്നത് കൊണ്ട് അക്‌സറിനെ സഹായിച്ചു എന്നത് പറയാതിരിക്കാൻ പറ്റില്ല. അതായത് ടോപ് ഓർഡർ കാണിക്കാത്ത ആ ചെറുത്തുനിൽപ്പ് ഇന്ത്യയെ സഹായിച്ചു.

ചുരുക്കി പറഞ്ഞാൽ ആ 5 റൺസിന് ഒരു അർദ്ധ സെഞ്ചുറിയോളം വിലയുണ്ടെന്ന് പറയാം.