'ഈ പ്രകടനം അവര്‍ക്ക് സമര്‍പ്പിക്കുന്നു'; ആര്‍.സി.ബിക്ക് എതിരായ പ്രകടനത്തെ കുറിച്ച് നിക്കോളാസ് പൂരന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പ്രകടനം തന്റെ പ്രിയപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ നിക്കോളാസ് പൂരന്‍. മത്സരത്തില്‍ ആര്‍സിബിയ്ക്കെതിരെ പൂരന്‍ ഒരു റെക്കോഡ് അര്‍ദ്ധ സെഞ്ച്വറി നേടി എല്‍എസ്ജിയെ ഒരു വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചിരുന്നു. 19 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത് മാച്ച് വിന്നിംഗ് പ്രകടനം നടത്തിയ താരം ‘പ്ലേയര്‍ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ടു.

തന്റെ ഈ പ്രകടനം ഭാര്യയ്ക്കും നവജാത ശിശുവിനും സമര്‍പ്പിക്കുമെന്ന് മത്സരശേഷം പൂരന്‍ പറഞ്ഞു. ‘ഈ പ്രകടനം എന്റെ ഭാര്യയ്ക്കും നവജാതശിശുവിനും സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്റ്റോയിനിസും കെഎല്ലും മികച്ച കൂട്ടുകെട്ടുണ്ടാക്കി. സ്റ്റോയിനിസ് ഞങ്ങളെ കളിയില്‍ നിലനിര്‍ത്തി. ഇതൊരു നല്ല വിക്കറ്റാണെന്ന് എനിക്കറിയാമായിരുന്നു. ഇന്നെനിക്ക് ഗെയിം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അവസാനം പുറത്തായി. ഇത് എനിക്ക് നല്ല സീസണ്‍ ആയിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ പൂരന്‍ പറഞ്ഞു.

ഈ പ്രകടത്തിലൂടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോഡാണ് പൂരന്‍ തന്റെ പേരിലാക്കിയത്. വെറും 15 ബോളുകള്‍ മാത്രമേ ഫിഫ്റ്റിയിലെത്താന്‍ താരത്തിനു വേണ്ടി വന്നുള്ളൂ.

നേരത്തേ രണ്ടു താരങ്ങളാണ് ടൂര്‍ണമെന്റില്‍ 15 ബോളുകളില്‍ ഫിഫ്റ്റി നേടിയിട്ടുള്ളത്. ഒരാള്‍ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനാണെങ്കില്‍ മറ്റൊരാള്‍ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്നാണ്. അതേസമയം, ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോഡ് രണ്ടു പേര്‍ ചേര്‍ന്ന് പങ്കിടുകയാണ്. ഇന്ത്യയുടെ കെഎല്‍ രാഹുലും ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സുമാണ് 14 ബോളുകളിൽ ഫിഫ്റ്റിയടിച്ച് തലപ്പത്തുള്ളത്.

മല്‍സരത്തില്‍ വെറും 19 ബോളുകളില്‍ നിന്ന് പൂരന്‍ 62 റണ്‍സെടുത്തു. ഏഴു സിക്സറും നാലു ഫോറും പൂരന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. 213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലഖ്നൗ 12ാം ഓവറില്‍ അഞ്ചിനു 105 റണ്‍സില്‍ നില്‍ക്കവെയായിരുന്നു നിക്കോളാസ് പൂരന്‍ ക്രീസിലെത്തിയത്. പിന്നീട് അദ്ദേഹം ആര്‍സിബി ബോളര്‍മാരെ പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ പ്രഹരിക്കുകയായിരുന്നു.

 നിക്കോളാസ് പൂരന്റെ അവിശ്വനീയ ഇന്നിംഗ്സും മാര്‍ക്കസ് സ്റ്റോയ്നിസിന്റെ ഫിഫ്ഫ്റ്റിയും തുണച്ചപ്പോള്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അവസാന ബോളില്‍ ലഖ്‌നൗ ജയിച്ച് കയറി.