ഓ.. നാസര്‍ ഹുസൈന്‍.., നിങ്ങള്‍ ഈ പറഞ്ഞത് പോയിന്റ്; ബി.സി.സി.ഐ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ!

ഐസിസി ഇവന്റിലെ മറ്റൊരു മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടുമൊരു പുനര്‍വിചിന്തനത്തിന് വിധേയമാവുകയാണ്. ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മയുടെ നേതൃത്വപരമായ കഴിവുകളെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്റെ കണ്ണുടക്കിയത് ഇന്ത്യന്‍ കളിക്കാരുടെ മാനസികാവസ്ഥയിലാണ്.

ഓസ്ട്രേലിയയില്‍ അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ ഘട്ടത്തില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ദയനീയ തോല്‍വി വഴങ്ങിയാണ് ഇന്ത്യ പുറത്തായത്. ഇന്ത്യയുടെ മാനസികാവസ്ഥയാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തിരിച്ചടിയായതെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു.

ഇയോന്‍ മോര്‍ഗനെപ്പോലെയുള്ള ഒരു വ്യക്തിയെയാണ് ഇന്ത്യക്ക് ആവശ്യമെന്ന് ഹുസൈന്‍ കരുതുന്നു. വിമര്‍ശനങ്ങള്‍ കണക്കിലെടുക്കാതെ ഭയരഹിതമായി സ്വാതന്ത്രത്തോടെ ക്രിക്കറ്റ് കളിക്കാന്‍ പിച്ചില്‍ കളിക്കാരെ അനുവദിക്കുന്ന താരമാണ് മോര്‍ഗനെന്ന് നായര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന അതേ സ്വാതന്ത്ര്യം രാജ്യാന്തര തലത്തിലും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവതാരങ്ങളെ കൊണ്ടുവരുന്നതിനെ കുറിച്ച് അവര്‍ സംസാരിക്കുന്നു. എന്നാല്‍ കളിക്കാരല്ല, അവരുടെ മൈന്‍ഡ് സെറ്റ് എങ്ങനെയാണ് എന്നതാണ് പ്രധാനം. നിങ്ങള്‍ പോയി ഐപിഎല്ലിലേതുപോലെ അടിച്ച് കളിക്കുക. അവരെ അതിന് അനുവദിക്കുക. ഭയമില്ലാതെ കളിക്കുക. വിമര്‍ശനങ്ങളയോര്‍ത്ത് ആകുലപ്പെടേണ്ട. രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്തുകയാണ് പ്രധാനമെന്നും നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.