വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെ ടീം ഇന്ത്യ, കാരണക്കാരന്‍ അവന്‍; വിലയിരുത്തലുമായി മുന്‍ താരം

ഫോര്‍മാറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നിരുന്നാലും, ടീം ഇന്ത്യ തങ്ങളുടെ പുതിയ വൈസ് ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍നിരയിലുള്ളത്.

മാര്‍ച്ച് ഒന്നിന് ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യ പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിരുന്നാലും, ഇന്ത്യ ഇതുവരെ തങ്ങളുടെ പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാത്തതിന് പിന്നിലെ കാരണം എന്താണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ സബ കരിം.

ഋഷഭ് പന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനാലാണ് ഇന്ത്യ പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാന്‍ മടിച്ചുനില്‍ക്കുന്നതെന്ന് കരീം പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന വാഹനാപകടത്തെത്തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍-ബാറ്ററെ ഈ വര്‍ഷം മുഴുവന്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ കാണാനാകില്ല.

ഇന്ത്യ ഒരു ഉപനായകനെ തിരഞ്ഞെടുക്കാത്തതിന് ഒരു കാരണമുണ്ട്. ഋഷഭ് പന്ത് മടങ്ങിവരുന്നതിനായി എല്ലാവരും കാത്തിരിക്കുകയാണ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തിന് അനുയോജ്യമായ ഒരു സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. അവന്‍ ഏറെ മികവില്‍ ഉരിത്തിരിഞ്ഞ് വരികയായിരുന്നു- സാബ കരിം പറഞ്ഞു.

ജഡേജയും പന്തും മാത്രമാണ് ഈ സ്ഥാനത്തേക്ക് യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥികള്‍ എന്ന് കരീം കരുതുന്നു. പന്ത് ഇപ്പോള്‍ അന്താരാഷ്ട്ര സജ്ജീകരണത്തിന് പുറത്താണെങ്കിലും, ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ജഡേജ തന്റെ അന്താരാഷ്ട്ര തിരിച്ചുവരവ് ഉജ്ജ്വലമായി അടയാളപ്പെടുത്തുകയും കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടുകയും ചെയ്തു.