ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ചുകൊണ്ടുളള താരത്തിന്റെ പോസ്റ്റ് വൈറല്‍

റയല്‍ മാഡ്രിഡ് ടീമിന്റെ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് ക്ലബ് വിടുന്നു. റയലിന്റെ എറ്റവും മികച്ച മധ്യനിര താരങ്ങളില്‍ ഒരാളായിരുന്ന ലൂക്ക ക്ലബ് ലോകകപ്പിന് ശേഷമാണ് ക്ലബ് വിടുക. മോഡ്രിച്ച് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. ‘പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരെ, ആ സമയമെത്തിയിരിക്കുന്നു. ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത നിമിഷം. പക്ഷേ ഇതാണ് ഫുട്‌ബോള്‍. ജീവിതത്തില്‍ എല്ലാ തുടക്കത്തിനും ഒരു അന്ത്യമുണ്ടാകും.

ശനിയാഴ്ച സാന്റിയാഗൊ ബെര്‍ണബ്യൂവിലെ എന്റെ അവസാന മത്സരമായിരിക്കും. 2012ലാണ് ഞാന്‍ ഇവിടെ എത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ ജഴ്‌സിയണിയാനാണ് എത്തിയത്. റയലിനായി കളിച്ചത് എന്റെ ജീവിതം മാറ്റി മറച്ചു’, ലൂക്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ക്ലബ്ബിന്റെ പ്രസിഡന്റ് ഫ്‌ലോറന്റിനൊ പെരേസിനും, ടീം അംഗങ്ങള്‍ക്കും, പരിശീലകര്‍ക്കും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുമാണ് ലൂക്ക മോഡ്രിച്ചിന്റെ പോസ്റ്റ് വന്നത്. ക്ലബിന്റെ ചരിത്രത്തിലെ എറ്റവും വിജയകരമായ കാലഘട്ടങ്ങളില്‍ ഒന്നില്‍ കളിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ടെന്നും തന്റെ ഹൃദയത്തില്‍ നിന്ന് ക്ലബിന് ഞാന്‍ നന്ദി പറയുകയാണെന്നും ലൂക്ക കുറിച്ചു.

Read more

13 വര്‍ഷത്തെ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. റയലിനായി 590 മത്സരങ്ങളാണ് ലൂക്ക മോഡ്രിച്ച് കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്നായി 43 ഗോളുകള്‍ താരം നേടി. 95 അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ‘ലാ ലിഗ (4), ചാമ്പ്യന്‍സ് ലീഗ് (6), കോപ്പ ഡെല്‍ റെ (2), സൂപ്പര്‍ കോപ്പ (5), യുഇഎഫ്എ സൂപ്പര്‍ കപ്പ് (5), ഫിഫ ക്ലബ്ബ് ലോകകപ്പ് (5), ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് (1) തുടങ്ങിയവ നേടിയപ്പോഴെല്ലാം റയല്‍ മാഡ്രിഡ് ടീമംഗമായിരുന്നു ലൂക്ക മോഡ്രിച്ച്‌.