പിന്നെ എന്തിനാണ് സാങ്കേതികവിദ്യ, അമ്പയർമാരുടെ നിലവാരക്കുറവ് ചോദ്യം ചെയ്യപ്പെടുന്നു

ഐ.പി,എലിൽ അമ്പയറുമാർ ഉൾപ്പെടുന്ന വിവാദങ്ങൾക്ക് അവസാനമില്ല. കോടികൾ മുടക്കി ഉള്ള സാങ്കേതിക വിദ്യകൾ ഉപകാരത്തിന് പകരം പാരയാകുമ്പോൾ അമ്പയറുമാർ നോക്കുകുത്തികൾ ആകുന്നു. ഇന്നലെ നടന്ന ഗുജറാത്ത്- ബാംഗ്ലൂർ മത്സരത്തിന്റെ ആറാം ഓവറിലാണ് നാടകീയ സംഭവം നടന്നത്. ഗ്ലെന്‍ മാക്‌സ്വെല്‍ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തില്‍ മാത്യു വെയ്ഡ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മാക്‌സ്വെല്ലിന്റെ ഔട്ട്‌സൈഡ് ഓഫ് സ്റ്റംപ് പന്തില്‍ വേഡ് സ്വീപ് ഷോട്ടിന് ശ്രമിച്ചെങ്കിലും കൃത്യമായി കണക്ട് ചെയ്യാനാവാതെ പന്ത് വെയ്ഡിന്റെ പാഡില്‍ തട്ടി. ആര്‍സിബിയുടെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിച്ചതോടെ മാത്യു വെയ്ഡ് ഡിആര്‍എസ് എടുത്തു. റീപ്ലേയില്‍ പന്ത് പാഡില്‍ തട്ടുന്നതിന് മുമ്പ് ബാറ്റില്‍ ഉരസിയതായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ബാറ്റില്‍ തട്ടാതെ പന്ത് പാഡില്‍ കൊള്ളുന്നതായാണ് തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയറും ശരിവെച്ചു. ഇത് വെയ്ഡിനെ തീര്‍ത്തും നിരാശനാക്കിയിരുന്നു. അമ്പയറുടെ തീരുമാനം ഒട്ടും അംഗീകരിക്കാനാവാത്ത അവസ്ഥയിലിരുന്ന വെയ്ഡ് മൈതാനം വിട്ടത്. ഡ്രസിംഗ് റൂമിലേക്കെത്തിയ ഉടന്‍ വെയ്ഡ് തന്റെ ഹെല്‍മറ്റ് വലിച്ചെറിഞ്ഞു. പിന്നീട് ബാറ്റ് നിലത്തും കിറ്റ് ബാഗിലും ആഞ്ഞടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് ഹാര്ദിക്ക് പാണ്ട്യ- “അൾട്രാ എഡ്ജിൽ ഇത് ചെറുതായി (സ്പൈക്ക്) ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. വലിയ സ്‌ക്രീനിൽ നിന്ന് അത് ദൃശ്യമായിരുന്നില്ല. സാങ്കേതികവിദ്യ സഹായിക്കുന്നില്ലെങ്കിൽ, ആരാണ് സഹായിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല, മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഹാർദിക് പറഞ്ഞു.

ഈ ഐ.പി.എലിൽ തന്നെ കോഹ്‌ലിയും സമാനമായ രീതിയിൽ പുറത്തായിരുന്നു. ഇത്രയും വലിയ ലീഗിലെ സാങ്കേതിക വിദ്യയുടെ മോശം നിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. എന്തായാലും അമ്പയറിന്റെ തീരുമാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച വെയ്ഡ് ശിക്ഷ ഏറ്റുവാങ്ങാൻ സാധ്യതയുണ്ട്.