അവസാന ടെസ്റ്റിന്റെ വിധി കണ്ടറിയണം; ബിസിസിഐയും ഇസിബിയും കൂടിയാലോചനകളില്‍

മുഖ്യ കോച്ച് രവി ശാസ്ത്രിക്ക് പിന്നാലെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാറിനും കോവിഡ് ബാധിച്ചതോടെ ഇംഗ്ലണ്ടില്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീം ഭീതിയില്‍. മാഞ്ചസ്റ്ററില്‍ നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റ് ഉപേക്ഷിക്കണമെന്ന് ആവശ്യം ചില ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്.

ഇന്ത്യന്‍ കളിക്കാരെ തുടര്‍ച്ചയായി ചികിത്സിക്കുന്നയാളാണ് യോഗേഷ് പര്‍മാര്‍. കളിക്കാരുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന വ്യക്തികളുടെ കൂട്ടത്തിലും യോഗേഷ് ഉള്‍പ്പെടുന്നു. ഇതാണ് താരങ്ങളെ വിഷമവൃത്തത്തിലാക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതകളിലേക്ക് ഇതു വിരല്‍ചൂണ്ടുന്നു.

മാഞ്ചസ്റ്റര്‍ ടെസ്റ്റിനുശേഷം ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലും ട്വന്റി20 ലോകകപ്പിലുമെല്ലാം കളിക്കാന്‍ ഇതേ താരങ്ങളാണ് യുഎഇയിലേക്ക് പുറപ്പെടുന്നത്. എന്നാല്‍ മൂന്ന് ആഴ്ച മുന്‍പ് യുഎഇയില്‍ ക്യാംപ് ചെയ്ത ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ബ്രിട്ടനിലും മറ്റു രാജ്യങ്ങളിലും നിന്നു വരുന്ന കളിക്കാര്‍ക്കായി ബയോബബിള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.