'ഈ ദിവസങ്ങളില്‍ തേര്‍ഡ് അമ്പയറുടെ കൈകള്‍ കെട്ടിയിട്ടുണ്ട്'; വിമര്‍ശിച്ച് ആകാശ് ചോപ്ര

ഐപിഎല്ലില്‍ ഇന്നലെ നടന്ന ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരത്തില്‍ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ മാത്യു വെയ്ഡ് പുറത്തായ സംഭവത്തില്‍ വിമര്‍ശനുവുമായി ആകാശ് ചോപ്ര. ഈ ദിവസങ്ങളില്‍ അമ്പയറുടെ കൈകള്‍ തേര്‍ഡ് അമ്പയറുടെ കൈകള്‍ കെട്ടിയിരിക്കുകയാണ് എന്നാണ് ചോപ്ര പ്രതികരിച്ചത്.

‘മാക്‌സി ശുഭ്മാന്‍ ഗില്ലിന്റെ ഒരു ഉജ്ജ്വല ക്യാച്ച് എടുത്തു. അതിനുശേഷം, മാത്യു വെയ്ഡ് ക്രീസില്‍ വന്നു. അവന്‍ ശരിക്കും പുറത്തായതാണോ അല്ലയോ എന്നത് ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുന്നു. അവന്‍ പുറത്തായില്ല, അത് ബാറ്റില്‍ തട്ടി പോയതായി നിങ്ങള്‍ കാണുന്നു, പക്ഷേ അത് തട്ടിയിട്ടില്ലെന്ന് അള്‍ട്രാ എഡ്ജ് പറയുന്നു. പക്ഷേ ഈ ദിവസങ്ങളില്‍ തേര്‍ഡ് അമ്പയറുടെ കൈകള്‍ കെട്ടിയിരിക്കുന്നു. നിയമത്തില്‍ വഴക്കമില്ല, സാമാന്യബുദ്ധി ഇല്ല’ ചോപ്ര വിമര്‍ശിച്ചു.

മത്സരത്തിന്റെ ആറാം ഓവറിലാണ് നാടകീയ സംഭവം നടന്നത്. ഗ്ലെന്‍ മാക്സ്‌വെല്‍ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തില്‍ മാത്യു വെയ്ഡ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മാക്സ്‌വെല്ലിന്റെ ഔട്ട്സൈഡ് ഓഫ് സ്റ്റംപ് പന്തില്‍ വേഡ് സ്വീപ് ഷോട്ടിന് ശ്രമിച്ചെങ്കിലും കൃത്യമായി കണക്ട് ചെയ്യാനാവാതെ പന്ത് വെയ്ഡിന്റെ പാഡില്‍ തട്ടി. ആര്‍സിബിയുടെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിച്ചതോടെ മാത്യു വെയ്ഡ് ഡിആര്‍എസ് എടുത്തു. റീപ്ലേയില്‍ പന്ത് പാഡില്‍ തട്ടുന്നതിന് മുമ്പ് ബാറ്റില്‍ ഉരസിയതായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ബാറ്റില്‍ തട്ടാതെ പന്ത് പാഡില്‍ കൊള്ളുന്നതായാണ് തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയറും ശരിവെച്ചു. ഇത് വേഡിനെ തീര്‍ത്തും നിരാശനാക്കി.

അമ്പയറുടെ തീരുമാനം ഒട്ടും അംഗീകരിക്കാനാവാത്ത അവസ്ഥയിലിരുന്ന വെയ്ഡ് മൈതാനം വിട്ടത്. ഡ്രസിംഗ് റൂമിലേക്കെത്തിയ ഉടന്‍ വെയ്ഡ് തന്റെ ഹെല്‍മറ്റ് വലിച്ചെറിഞ്ഞു. പിന്നീട് ബാറ്റ് നിലത്തും കിറ്റ് ബാഗിലും ആഞ്ഞടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.