പേസര്‍മാര്‍ ഇന്നും പടിക്ക് പുറത്ത്; അതുല്യ നേട്ടം സ്പിന്നര്‍മാരുടെ കുത്തക

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റെന്ന പെരുമ കൊയ്തവര്‍ മൂന്നു പേരും സ്പിന്നര്‍മാര്‍. ക്രിക്കറ്റിലെ മഹനീയ നേട്ടത്തിലെത്തിച്ചേരാന്‍ ഒരു പേസര്‍ക്കുപോലും ഇതുവരെ സാധിച്ചിട്ടില്ല.

1956ലെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റും ആദ്യമായി അരിഞ്ഞിട്ടത്. ഓഫ് സ്പിന്നറായ ലേക്കര്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഒമ്പത് ഓസീസ് ബാറ്റര്‍മാരെ പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ലേക്കര്‍ അര്‍ഹിച്ച റെക്കോഡ് പിടിച്ചെടുത്തു. കംഗാരുക്കളുടെ പത്ത് വിക്കറ്റും ലേക്കര്‍ പോക്കറ്റിലാക്കി. അങ്ങനെ അത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ ബോളറായി ലേക്കര്‍ മാറുകയും ചെയ്തു.

നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഡല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനത്തില്‍ സമാന അത്ഭുതം ആവര്‍ത്തിച്ചു, ഇന്ത്യയുടെ ലെഗ് സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെയിലൂടെ. പരമ്പരാഗത വൈരികളായ പാകിസ്ഥാന്റെ പത്ത് ബാറ്റര്‍മാരെയും കുബ്ലെ അരിഞ്ഞിട്ടു. 26.3 ഓവറുകള്‍ നീണ്ട കുംബ്ലെയുടെ സ്‌പെല്‍ പാക് ബാറ്റര്‍മാര്‍ എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ദുഃസ്വപ്‌നമായി മാറി.

ലേക്കറിന്റെയും കുംബ്ലെയുടെയും നേട്ടങ്ങള്‍ തമ്മില്‍ നാലു ദശകങ്ങളുടെ അകലമുണ്ടായപ്പോള്‍ ഇരുവരെയും ഒപ്പം പിടിച്ച മറ്റൊരു ബോളര്‍ പിറക്കാന്‍ രണ്ടു പതിറ്റാണ്ടേ വേണ്ടിവന്നുള്ളൂ. അജാസ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനായ ഓഫ് സ്പിന്നറുടെ ഐതിഹാസിക പ്രകടനത്തിന് ജന്മനാട് തന്നെ വേദിയൊരുക്കിയെന്നത് മറ്റൊരു കൗതുകം.

Read more