മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായി, ഒഴിഞ്ഞ സീറ്റുകള്‍ കണ്ട് ഇടഞ്ഞ് സ്‌പോണ്‍സര്‍മാര്‍; ലോക കപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് മങ്ങല്‍; ബി.സി.സി.ഐ വിശദീകരണം തേടുമെന്ന് കെ.സി.എ പ്രസിഡന്റ്

കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ സ്‌പോണ്‍സര്‍മാര്‍ നിരാശരെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. ഈ വര്‍ഷം രാജ്യത്ത് നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും മറ്റ് അസോസിയേഷനുകള്‍ ഇത് ആയുധമാക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

ശബരിമല സീസണ്‍ പൊങ്കല്‍, നാളെ സിബിഎസ്ഇ സ്‌കൂളുകളില്‍ പരീക്ഷ തുടങ്ങുന്നു, ബാക്ടു ബാക് മത്സരം വരുന്നു. ഇത്തരമൊരു സാഹചര്യം നമുക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഇത്രയും അടുത്തടുത്ത് മാച്ചുകള്‍ കിടിയിട്ടില്ല. ഇതെല്ലാം കാണികള്‍ കുറയുന്നതിനെ ബാധിച്ചിരിക്കാം. മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ബിസിസിഐ കൃത്യമായും പരിശോധിക്കും.

കാണികള്‍ കുറഞ്ഞതില്‍ സ്‌പോണ്‍സര്‍മാര്‍ നിരാശരാണ്. നമുക്ക് സ്വന്തമായി സ്‌റ്റേഡിയമില്ലാത്തത് ഒരു തലവേദനായാണ്. അതിനാല്‍ തന്നെ ഈ വിവാദങ്ങല്‍ മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍ ആയുധമാക്കും. അവര്‍ ഇവിടെ കളി നടത്തുന്നതിന് എതിര്‍ക്കും. അതിനാല്‍ ഇത് ലോകകപ്പിന് വേദിയാകാനുള്ള സാധ്യതകള്‍ക്ക് തിരിച്ചടിയാകും. എന്നിരുന്നാലും പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കും- ജയേഷ് ജോര്‍ജ് പറഞ്ഞു.

അതിനിടെ,  കാര്യവട്ടം ഏകദിനത്തിലെ നികുതി നിരക്ക് വര്‍ദ്ധനയെ ന്യായീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്തുവന്നു. വിനോദ നികുതി വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരുമായി ആലോചിച്ചാണെന്നും ഇതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളല്ല ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചതെന്നും അതിന് വേറെ കാരണങ്ങളുണ്ടെന്നും മേയര്‍ പറഞ്ഞു.

വിവാദങ്ങള്‍ കാരണമല്ല കാണികള്‍ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങള്‍ക്ക് നല്‍കാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയതും 50 ഓവര്‍ മല്‍സരവും കാണികളുടെ എണ്ണത്തെ ബാധിച്ചു- മേയര്‍ പറഞ്ഞു.

40,000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയതെന്ന് കെഎസിഎ പറഞ്ഞിരുന്നു. ശബരിമല സീസണ്‍, സിബിഎസ്ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചുവെന്നാണ് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചത്.

ടിക്കറ്റ് വില്‍പ്പന കുറഞ്ഞതില്‍ ആശങ്ക പങ്കുവെച്ച  ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനോട് വിവരങ്ങള്‍ തിരക്കി. രാജ്യാന്തര മത്സരങ്ങള്‍ അനുവദിക്കുമ്പോഴെല്ലാം കേരളത്തില്‍ പലവിധ പ്രശ്‌നങ്ങളും ഉടലെടുക്കുന്നതില്‍ ബിസിസിഐ അതൃപ്തരാണെന്ന് കെസിഎ വൃത്തങ്ങള്‍ പറഞ്ഞു.