വിവാദങ്ങള്‍ കാരണമല്ല, ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയതുകൊണ്ടാണ് ആളുകള്‍ കുറഞ്ഞത്; ന്യായീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

കാര്യവട്ടം ഏകദിനത്തിലെ നികുതി നിരക്ക് വര്‍ദ്ധനയെ ന്യായീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. വിനോദ നികുതി വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരുമായി ആലോചിച്ചാണെന്നും ഇതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളല്ല ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചതെന്നും അതിന് വേറെ കാരണങ്ങളുണ്ടെന്നും മേയര്‍ പറഞ്ഞു.

വിവാദങ്ങള്‍ കാരണമല്ല കാണികള്‍ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങള്‍ക്ക് നല്‍കാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയതും 50 ഓവര്‍ മല്‍സരവും കാണികളുടെ എണ്ണത്തെ ബാധിച്ചു- മേയര്‍ പറഞ്ഞു.

40,000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയതെന്ന് കെഎസിഎ പറഞ്ഞിരുന്നു. ശബരിമല സീസണ്‍, സിബിഎസ്ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചുവെന്നാണ് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചത്.

ടിക്കറ്റ് വില്‍പ്പന കുറഞ്ഞതില്‍ ആശങ്ക പങ്കുവെച്ച  ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനോട് വിവരങ്ങള്‍ തിരക്കി. രാജ്യാന്തര മത്സരങ്ങള്‍ അനുവദിക്കുമ്പോഴെല്ലാം കേരളത്തില്‍ പലവിധ പ്രശ്‌നങ്ങളും ഉടലെടുക്കുന്നതില്‍ ബിസിസിഐ അതൃപ്തരാണെന്ന് കെസിഎ വൃത്തങ്ങള്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഒരു മത്സരമെങ്കിലും തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് കെസിഎ. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മത്സരം ലഭിക്കാതെ വരുമോയെന്ന ആശങ്കയിലാണ് കെസിഎ ഇപ്പോള്‍.