'ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല'; സോഷ്യല്‍ മീഡിയയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് സഹതാരം

സിംബാബ്വെ ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള തന്റെ സ്വന്തം വെളിപ്പെടുത്തല്‍ തിരുത്തി അദ്ദേഹത്തിന്റെ സഹതാരം ഹെന്റി ഒലോംഗ. ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും ഒലോംഗ അവകാശപ്പെട്ടു. നേരത്തെ സ്ട്രീക്ക് മരിച്ചുവെന്ന് പറഞ്ഞ് ഒലോംഗ ട്വീറ്റ് ചെയ്തിരുന്നു.

സ്ട്രീക്കിന്റെ മരണവാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഒലോംഗ പുതിയ ട്വീറ്റില്‍ പറഞ്ഞു. മാത്രവുമല്ല മരിച്ചെന്ന് അറിയിച്ചുകൊണ്ടിട്ട ട്വീറ്റ് താരം പിന്‍വലിക്കുകയും ചെയ്തു. എന്നിരുന്നാലും, വിഷയത്തില്‍ ഒലോംഗയുടെ യു-ടേണ്‍ എല്ലാവരേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നിരവധി പേര്‍ താരത്തിന് ആദരാഞ്ജലി നേര്‍ന്ന് രംഗത്തുവന്നിരുന്നു.

അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ താരം അന്തരിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്നു ഹീത്ത് സ്ട്രീക്ക്.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വെയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്.

 സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 2005ലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

2009-13 വരെയും 2016-18 വരെയും അദ്ദേഹം സിംബാബ്‌വെയുടെ പരിശീലകനായിരുന്നു. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നു. ബംഗ്ലദേശ് ടീമിനെയും പരിശീലിപ്പിച്ചുട്ടുണ്ട്.