ആ ചെക്കൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം തിരുത്തി എഴുതി, അവനെ ഞങ്ങൾക്ക് പേടിയാണ്: ടിം പെയ്ൻ

വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഓസ്‌ട്രേലിയക്ക് സാധിക്കുമെന്ന് ടിം പെയ്ൻ. ക്രിക്കറ്റ് ഓസ്‌ട്രേലിയ അടുത്തിടെ മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റ് പെർത്തിൽ നടക്കും. പെർത്തിൽ തന്നെ പരമ്പര ആരംഭിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ ശരിയായ കാര്യം ചെയ്തുവെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ പറഞ്ഞു. തുടക്കം തന്നെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നത് നല്ല കാര്യം ആണെന്നും മുൻ താരം പറഞ്ഞു

“ഇന്ത്യയ്‌ക്കെതിരെ പാറ്റ് കമ്മിൻസിന് വേണ്ടി പോരാടാൻ പറ്റിയ മിടുക്കന്മാർ ഉണ്ട്. ആദ്യ ടെസ്റ്റ് പെർത്തിൽ നടക്കും, അതാണ് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് മുന്നിൽ ഉള്ള ശരിയായ മാർഗം എന്ന് പറയാം ”അദ്ദേഹം പറഞ്ഞു.

അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെയാണ്:

പെർത്ത്, അഡ്‌ലെയ്ഡ്, ബ്രിസ്‌ബേൻ എന്നിവിടങ്ങളിൽ ആദ്യ മൂന്ന് മത്സരങ്ങൾ കളിക്കുന്നത് ഓസ്‌ട്രേലിയയ്ക്ക് അനുയോജ്യമാകും. എങ്കിലും ഇന്ത്യയ്ക്ക് മികച്ച ഫാസ്റ്റ് ബൗളർമാരുമുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ മികച്ച ബൗളർമാരാണ്. ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ നമ്മുടെ ബാറ്റർമാർ ശരിക്കും പൊരുതി കളിക്കേണ്ടതായി വരും.” താരം വാക്കുകൾ അവസാനിപ്പിച്ചു.

“കുറെ വർഷങ്ങൾക്ക് മുമ്പുള്ള ഇന്ത്യൻ ടീമും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയ ടീമുകളും തമ്മിലുള്ള വ്യത്യാസം പേസ് ബൗളിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ നിലവാരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാപ്റ്റനെന്ന നിലയിൽ ഒരു ടെസ്റ്റ് പരമ്പര തോറ്റതിൻ്റെ വേദനയെക്കുറിച്ചും അദ്ദേഹം മറുപടി പറഞ്ഞു “ദഹിക്കാൻ പ്രയാസമാണ്. ചില കാര്യങ്ങളിൽ ഞങ്ങൾ നിർഭാഗ്യവാന്മാരായിരുന്നു. ബാസ്ബോൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ബാസ്ബോൾ കളിച്ചിരുന്ന ഋഷഭ് പന്തിൻ്റെ ഉയർച്ച കൂടിയായിരുന്നു പരമ്പര. നഥാൻ ലിയോൺ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവരൊന്നും മുമ്പ് അത്രമാത്രം പ്രഹരം ഏറ്റുവാങ്ങിയിട്ടില്ല . ടീം ഇന്ത്യയുടെ വിജയത്തിലെ പ്രധാന ഘടകമായിരുന്നു അദ്ദേഹം. ”മുൻ നായകൻ പറഞ്ഞു.