ആ താരത്തിന് വെറുതെ പന്തെറിയാൻ മാത്രമാണ് ഇഷ്ടം, വിക്കറ്റ് എടുക്കാൻ പേടിയാണ്; ഇന്ത്യൻ സൂപ്പർ താരത്തെക്കുറിച്ച് നവ്‌ജോത് സിംഗ് സിദ്ധു

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന രവിചന്ദ്രൻ അശ്വിൻ ഇതുവരെ നടത്തിയത് അതിദയനീയ പ്രകടനമാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ പരാജയപെട്ടതോടെയാണ് അശ്വിന്റെ മോശം പ്രകടനം സംബന്ധിച്ചുള്ള ചർച്ചകളും സജീവമായത്. 2008-ലെ ചാമ്പ്യന്മാർ ഈ സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ ജയിച്ചപ്പോൾ അവിടെ അശ്വിന്റെ ദയനീയ പ്രകടനം ഒന്നും ചർച്ച ആയില്ല. എന്നാൽ ഇന്നലത്തെ മത്സരത്തിലെ തോൽവിയോടെ അശ്വിൻ ചർച്ചകളിൽ നിറയുകയാണ്.

അഞ്ച് മത്സരങ്ങളിൽ നിന്ന് 160 ശരാശരിയിലും 8.42 ഇക്കോണമിയിലും ഒരു വിക്കറ്റ് മാത്രമാണ് അശ്വിൻ നേടിയത്. ബാറ്റർമാർ അനായാസം അശ്വിനെതിരെ റൺ സ്കോർ ചെയ്യുമ്പോൾ അത് തടയാൻ താരം ഒരു ട്രിക്ക് പോലും ഉപയോഗിക്കാത്തത് അത്ഭുതപ്പെടുത്തുന്നു. ലോക നിലവാരമുള്ള ഒരു താരം ഇത്ര മോശം പ്രകടനം നടത്തുമെന്ന് വിശ്വസിക്കാൻ പലർക്കും പ്രയാസം ആയിരുന്നു.

ഐപിഎല്ലിൻ്റെ നിലവിലെ സീസണിലെ കമൻ്റേറ്ററായ പദംജിത്ത് അശ്വിൻ്റെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിൻ്റെ അടുത്തിരുന്ന നവജ്യോത് സിംഗ് സിദ്ധുവും ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞു. അശ്വിൻ വിക്കറ്റുകൾ നേടുന്നില്ലെന്നും ബാറ്റർമാരെ പിടിച്ചുനിർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ബാറ്റർമാർ അടിക്കുമെന്ന് അയാൾ ഭയപ്പെടുന്നു, അതുകൊണ്ടാണ് വിക്കറ്റ് വീഴ്ത്താൻ ആഗ്രഹിക്കാത്തത്. അശ്വിൻ ബാറ്റർമാരെ തടഞ്ഞ് നിർത്താൻ ശ്രമിക്കുകയാണ്, അത് നിങ്ങളുടെ മുൻനിര ബൗളറിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നല്ല,’ നവ്‌ജോത് സിംഗ് സിദ്ധു പറഞ്ഞു.

ടൈറ്റൻസിനെതിരെ തൻ്റെ 4 ഓവറിൽ 40 റൺസ് വഴങ്ങിയ അശ്വിൻ എറിഞ്ഞ അദ്ദേഹത്തിന്റെ അവസാന ഓവർ മുതലാണ് കളി ഗുജറാത്തിന് അനുകൂലമാകുന്ന രീതിയിൽ മാറിയത്. മോശം പ്രകടനം തുടരുന്ന സാഹചര്യത്തിൽ അശ്വിൻ ടീമിൽ നിന്ന് പുറത്താകുന്നുള്ള സാധ്യതയും കൂടുതലാണ്.