ബാറ്റിംഗില്‍ നിരാശപ്പെടുത്തി സഞ്ജു, എങ്കിലും കേരളം ജയിച്ചു

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയം. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നടന്ന മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെ കേരളം 35 റണ്‍സിനു പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ വിഷ്ണു വിനോദാണ് (44) ടീമിന്റെ ടോപ്സ്‌കോറര്‍. വാലറ്റത്ത് പുറത്താവാതെ 30 റണ്‍സെടുത്ത സച്ചിന്‍ ബേബിയും കേരളത്തിനു നിര്‍ണായക സംഭാവന നല്‍കി.

സല്‍മാന്‍ നിസാര്‍ (23), മുഹമ്മദ് അസ്ഹറുദ്ദീന്‍ (20) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ നായകന്‍ സഞ്ജു സാംസണ്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി.

മറുപടിയില്‍ ഹിമാചല്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. 42 റണ്‍സെടുത്ത നിഖില്‍ ഗങ്തയാണ് അവരകുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ റിഷി ധവാന്‍ 26 റണ്‍സും ഏകാന്ത് സെന്‍ 20 റണ്‍സും നേടി.

കേരളത്തിനായി ശ്രേയസ് ഗോപാലും വിനോദ് കുമാറും നാലു വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഒരു കളിയില്‍ നാലു പോയന്റുമായി കേരളം രണ്ടാം സ്ഥാനത്തേക്ക് കയറി.