മുഷ്താഖ് അലി ട്രോഫി കാര്‍ത്തിക്കിനും സംഘത്തിനും; ബറോഡയെ ഏഴ് വിക്കറ്റിന് തകര്‍ത്തു

സയ്ദ് മുഷ്താഖ് അലി ടി20 കിരീടം തമിഴ്നാടിന്. ഫൈനലില്‍ മുന്‍ ജേതാക്കളായ ബറോഡയെ ഏഴു വിക്കറ്റിനാണ് ദിനേശ് കാര്‍ത്തിക്കും സംഘവും തോല്‍പ്പിച്ചത്. തമിഴ്‌നാടിന്റെ രണ്ടാമത് കിരീട നേട്ടമാണിത്. 2006-07ലെ പ്രഥമ മുഷ്താഖ് അലി ട്രോഫിയില്‍ ജേതാക്കളായ ശേഷം ഇതാദ്യമായാണ് തമിഴ്നാട് വീണ്ടും കപ്പുയര്‍ത്തുന്നത്.

ബറോഡ ഉയര്‍ത്തിയ 120 റണ്‍സ് ലക്ഷ്യം 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ തമിഴ്നാട് സ്വന്തമാക്കി. ഹരി നിഷാന്ത്് (35), അപരാജിത് (29), ദിനേശ് കാര്‍ത്തിക്ക് (22) എന്നിവരാണ് തമിഴ്നാട് ജയത്തിന് ചുക്കാന്‍ പിടിച്ചത്.

Image

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബറോഡ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 120 റണ്‍സ് നേടിയത്. 49 റണ്‍സെടുത്ത വിക്രം സോളങ്കിയും 29 റണ്‍സെടുത്ത അതിത് ഷേദും മാത്രമാണ് ബറോഡയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

Image

എം.സിദ്ധാര്‍ഥിന്റെ തകര്‍പ്പന്‍ ബോളിംഗാണ് ബറോഡയെ തകര്‍ത്തത്. നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് താരം നാലു വിക്കറ്റുകള്‍ വീഴ്ത്തി. സിദ്ധാര്‍ഥാണ് മാന്‍ ഓഫ് ദി മാച്ച്.