ഐ.പി.എൽ 2026-ലെ തകർച്ചയ്ക്ക് ശേഷം നടന്ന മത്സരാനന്തര അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ, പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സുനിൽ ഗാവസ്കർ. തോൽവിക്ക് തൊട്ടുപിന്നാലെ ക്യാപ്റ്റൻമാരെ അഭിമുഖത്തിന് നിർബന്ധിക്കുന്ന ബ്രോഡ്കാസ്റ്റർമാരുടെ നടപടിയാണ് ഇത്തരമൊരു വിവാദത്തിന് കാരണമെന്ന് ഗാവസ്കർ തുറന്നടിച്ചു.
ഈ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്ന് 312 റൺസ് മാത്രമാണ് പന്തിന് നേടാനായത്. രാജസ്ഥാൻ റോയൽസിനെതിരായ തോൽവിക്ക് ശേഷം നടന്ന ലൈവ് അഭിമുഖത്തിൽ “We’re a f***** good team” എന്ന് പന്ത് പറഞ്ഞതാണ് വിവാദമായത്.
“മത്സരം തോറ്റ് മിനിറ്റുകൾക്കുള്ളിൽ ക്യാപ്റ്റൻമാരെ അഭിമുഖം ചെയ്യുന്നത് എത്രത്തോളം ആവശ്യമാണെന്ന് സംശയമുണ്ട്. പ്രത്യേകിച്ച് അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തിന് ശേഷം ക്യാപ്റ്റന്റെ നിരാശ വലുതായിരിക്കും. വിക്കറ്റ് കീപ്പർ കൂടിയാണെങ്കിൽ വെയിലത്ത് ഓടിത്തളർന്ന് നിൽക്കുകയായിരിക്കും അവർ. ഈ സാഹചര്യത്തിൽ അവർക്ക് കുറച്ച് സമയം നൽകുന്നതാണ് ഉചിതം.”
വിജയിച്ച ടീമിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയ താരത്തെ അഭിമുഖം ചെയ്താൽ മതിയെന്നും, തോറ്റ ടീമിന്റെ ക്യാപ്റ്റന് മുഖം കഴുകി ഒന്ന് ശാന്തമാകാനുള്ള സമയം നൽകണമെന്നും ഗാവസ്കർ നിർദ്ദേശിച്ചു. ഋഷഭ് പന്ത് പൊതുവേ ഏറെ സന്തോഷവാനും കളിയെ സ്നേഹിക്കുന്ന വ്യക്തിയുമാണെന്നും, എന്നാൽ തോൽവിയുടെ നിരാശയിൽ അബദ്ധത്തിൽ പറഞ്ഞുപോയതാകാം ഇതെന്നുമാണ് ഗാവസ്കർ പറയുന്നത്.
Read more
“എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്ന പന്ത് അങ്ങനെയൊന്ന് പറഞ്ഞെങ്കിൽ അത് തീർത്തും മാനസിക സമ്മർദ്ദം കൊണ്ടാണ്. മൈക്ക് മുഖത്തേക്ക് എറിഞ്ഞു കൊടുക്കുന്നതിന് പകരം അല്പം സമയം നൽകിയാൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാം. ഇതൊരു വലിയ ആവശ്യമാണോ?” ഗാവസ്കർ ചോദിക്കുന്നു.







