അന്ന് യുവരാജിന്റെ അടിയേറ്റ് കരഞ്ഞു പിന്നെ എതിരെ വരുന്ന ബാറ്റ്‌സ്മാന്മാരെ കരയിച്ചു, എല്ലാം നേടിയ ശേഷം വിരമിക്കൽ പ്രഖ്യാപിച്ച് സ്റ്റുവർട്ട് ബ്രോഡ്; ഞെട്ടി ക്രിക്കറ്റ് ലോകം

യുവരാജ് സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ഒരു ഒരു ഓവറിലെ 6 പന്തും സിക്സ് ആയി പാറി പറന്നപ്പോൾ ഗാലറിയും സഹതാരങ്ങളും ആരാധകരും ആഘോഷത്തിൽ ആറാടിയപ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നിന്ന ഒരു മനുഷ്യനുണ്ട് ആ ഓവർ എറിഞ്ഞ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്. എന്നാൽ അന്ന് കരഞ്ഞ ബ്രോഡ് പിന്നെ ഒരുപാട് ബാറ്ററുമാരെ കരയിച്ച് ലോകം കണ്ട ഏറ്റവും മികച്ച ബോളർ ആയി മാറി. താൻ ഏറെ സ്നേഹിക്കുന്ന ടെസ്റ്റ് ഫോർമാറ്റിൽ ലോകം കണ്ട ഏറ്റവും മികച്ച ബോളറും ആയി ബ്രോഡ് മാറി. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കി കൊണ്ട് ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു.

നാളെ അവസാനിക്കുന്ന ആഷസ് ടെസ്റ്റോടെ ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കും. ഇംഗ്ലണ്ട് എന്നല്ല ലോക ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിട്ടാണ് ബ്രോഡ് പടിയിറങ്ങുന്നത് . ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ് താരം എന്നതും ശ്രദ്ധിക്കാം. ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയിൽ ഒരിന്നിംഗ്‌സ് ബാക്കിനിൽക്കേ ബ്രോഡ് 20 വിക്കറ്റ് നേടിയിട്ടുണ്ട്.

“ഇതൊരു മനോഹരമായ യാത്ര ആളായിരുന്നു, എനിക്ക് ആഷസ് ക്രിക്കറ്റിനോട് വലിയ ബന്ധമുണ്ട്. അതിനാൽ തന്നെ അവസാനമായി ബാറ്റും ബോളും ചെയ്യുന്നത് ആഷസിൽ ആയിരിക്കണം എന്ന ആഗ്രഹം ഉണ്ട്. യാതൊരു വിഷമവും ഇല്ലാതെ ഈ ക്രിക്കറ്റിനെ ഒരുപാട് സ്നേഹിച്ചുകൊണ്ടാണ് ഞാൻ പടിയിറങ്ങുന്നത്.” ബ്രോഡ് പറഞ്ഞു.

2007 ഡിസംബറിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനായി അരങ്ങേറ്റം കുറിച്ച ബ്രോഡ് 167 മത്സരങ്ങൾ നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന ആഷസിലും അദ്ദേഹം തന്റെ രാജ്യത്തിനായി 600 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ അദ്ദേഹം അഞ്ചാം സ്ഥാനത്താണ് താരം നിൽക്കുന്നത്. കൂടാതെ ദീർഘകാല ബൗളിംഗ് പങ്കാളിയായ ജിമ്മി ആൻഡേഴ്സണൊപ്പം 600-ലധികം വിക്കറ്റുകൾ നേടിയ രണ്ട് ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ്. വലംകൈയ്യൻ സീമർ 121 ഏകദിനങ്ങളിലും 56 അന്താരാഷ്ട്ര ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.