നായകസ്ഥാനം പോയി, പ്ലെയേഴ്‌സ് ഗ്രൂപ്പില്‍ മലിംഗയുടെ ബോംബ്

ശ്രീലങ്കന്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി മുതിര്‍ന്ന താരം ലസിത് മലിംഗ. ശ്രീലങ്കന്‍ താരങ്ങളുടെ പ്ലെയേഴ്‌സ് ഗ്രൂപ്പിലാണ് ടെക്സ്റ്റ് മെസേജായി കളി മതിയാക്കുന്നതായി മലിംഗ വ്യക്തമാക്കിയത്. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

“ഗ്രൗണ്ടില്‍ ഒരിക്കലും നമ്മുക്കിനി കാണാന്‍ കഴിയില്ല. എന്നെ പിന്തുണയ്ക്കുയും സഹായിക്കുകയും ചെയ്ത എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവര്‍ക്കും നന്മയ്ക്കായി പ്രാര്‍ത്ഥിക്കുന്നു” ഇതായിരുന്നു പ്ലെയേഴ്‌സ് ഗ്രൂപ്പില്‍ മലിംഗ പോസ്റ്റ് ചെയ്ത ടെക്‌സ്റ്റ് മെസേജ്. രാവിലെ 11.22നാണ് മലിംഗ ഇക്കാര്യം വാട്‌സാപ്പിലൂടെ താരങ്ങളെ അറിയിച്ചത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മലിംഗ വിരമിക്കാന്‍ ഒരുങ്ങുകയാണെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

“അദ്ദേഹം എന്താണ് അര്‍ത്ഥമാക്കിയതെന്ന് അറിയില്ല, എന്നാലും നായക സ്ഥാനത്ത് നിന്നും പുറത്താക്കിയതിനെ കുറിച്ചാണ് അവന്‍ സൂചിപ്പിക്കുന്നതെന്നാണ് സൂചന. നായകനാകുക എന്നതിനേക്കാളാറെ രാജ്യത്തിനായി കളിക്കുക എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത് എന്നാണ് മലിംഗ മനിസ്സിലാക്കേണ്ട ഒരു കാര്യം. മലിംഗ നായകനായ 14 മത്സരങ്ങളില്‍ 13ലും ടീം തോറ്റിരുന്നു” പേരു വെളിപ്പെടുത്താത്ത ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗം മലിംഗയുടെ ടെക്‌സ്റ്റ് മെസേജിനോട് പ്രതികരിച്ചത് ഇങ്ങിനെയാണ്.

കഴിഞ്ഞ ദിവസമാണ് ഏകദിന ലോകകപ്പിനായുളള ശ്രീലങ്കന്‍ ടീമിനെ നയിക്കാന്‍ മലിഗയ്ക്ക് പകരം ദിമുത് കരുണരത്‌നയെ നിയോഗിച്ചത്. നീണ്ട നാല് വര്‍ഷത്തിന് ശേഷമാണ് കരുണരത്‌ന ശ്രീലങ്കന്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. 2015ലെ ഏകദിന ലോക കപ്പിലായിരുന്നു കരുണരത്‌ന അവസാനമായി ശ്രീലങ്കയ്ക്കായി ഏകദിന മത്സരം കളിച്ചത്.

നിലവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കടന്നു പോകുന്നത്. മുന്‍നിര ടീമുകള്‍ക്ക് പുറമെ ബംഗ്ലാദേശിനെ പോലുളള ടീമുകളോട് വരെ തോറ്റമ്പി നില്‍ക്കുകയാണ് ലങ്കന്‍ ഏകദിന ടീം. ഇതാണ് നായകനെ മാറ്റി പരീക്ഷിക്കാനുളള അടിയന്തര നടപടികളിലേക്ക് ലങ്കന്‍ ക്രിക്കറ്റ് ടീമിനെ നിര്‍ബന്ധിതരാക്കിയത്.

17 ഏകദിനങ്ങള്‍ മാത്രമാണ് കരുണരത്‌ന ശ്രീലങ്കയ്ക്കായി കളിച്ചിട്ടുളളു. 190 റണ്‍സാണ് ഏകദിന ക്രിക്കറ്റില്‍ കരുണരത്‌ന ആകെ നേടിയിട്ടുളളത്. എന്നാല്‍ 60 ടെസ്റ്റ് മത്സരങ്ങള്‍ താരം ഇതുവരെ കളിച്ചിട്ടുണ്ട്. 196 റണ്‍സ് ഉയര്‍ന്ന സ്‌കോറുളള കരുണരത്‌ന 4074 റണ്‍സാണ് ടെസ്റ്റില്‍ സ്വന്തമാക്കിയിട്ടുളളത്.

കരുണരത്‌നയ്ക്ക് കീഴിലാണ് കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ശ്രീലങ്ക ടെസ്റ്റ് കളിച്ചത്. പരമ്പര 2-0ത്തിന് ശ്രീലങ്ക അത്ഭുതകരമായി സ്വന്തമാക്കിയിരുന്നു. ഏകദിനവും ടി20യും ഒരു മത്സരം പോലും ജയിക്കാതെ തോറ്റമ്പിയപ്പോഴാണ് കരുണരത്‌ന ഈ മാജിക്ക് കാഴ്ച്ചവെച്ചത്. ഇതാണ് താരത്തെ ലോകകപ്പ് ടീമിന്റെ നായകനാക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിച്ചത്.