കേപ്ടൗണില്‍ സിറാജ് വക കൂട്ടക്കുരുതി, 100 കടക്കാൻ പെടാപാടുപെട്ട് സൗത്താഫ്രിക്ക; കിട്ടിയ പണി നല്ല അന്തസായി തിരിച്ചുകൊടുത്ത് ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ തിരിച്ചടി. മത്സരം 18 ഓവര്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ 7  വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് വീഴ്ത്തിയ മുഹ്‌മ്മദ് സിറാജിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ബുംറ ഒരു വിക്കറ്റും വീഴ്ത്തി.

ഡീന്‍ എല്‍ഗര്‍ 4, എയ്ഡന്‍ മാര്‍ക്രം 2, ടോണി ഡി സോര്‍സി 2, ട്രിസ്റ്റന്‍ സ്റ്റബ്‌സ് 3, ഡേവിഡ് ബെഡിംഗ്ഹാം 12, മാര്‍ക്കോ ജാന്‍സെന്‍ 0 കൈൽ വെറെയ്‌നെ 15 എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.  തുടക്കം മുതൽ സിറാജിന്റെ അഴിഞ്ഞാട്ടമാണ് കേപ്ടൗണിൽ കണ്ടത്. താരത്തിന്റെ പന്തുകളെ നേരിടാൻ സൗത്താഫ്രിക്കൻ ബാറ്ററുമാർക്ക് സാധിച്ചില്ല. ബുമ്രയും പ്രസീദും ആ സമയത്ത് അദ്ദേഹത്തിന് പിന്തുണ കൂടി നൽകിയതോടെ സൗത്താഫ്രിക്കൻ സ്കോർ ബോർഡ് കിതക്കാൻ തുടങ്ങി.

രണ്ടേ രണ്ട് താരങ്ങൾ മാത്രമേ രണ്ടക്കം കടന്നു എന്നതിലുണ്ട് ഇന്ത്യൻ ബോളിങ് എത്രത്തോളം ഭീകരം ആയിരുന്നു എന്നതിന്റെ തെളിവ്. എത്രയും സൗത്താഫ്രിക്കൻ ഇന്നിംഗ്സ് അവസാനിപ്പിച്ച് കൂറ്റൻ ലീഡ് സ്വന്തമാക്കാൻ ആകും ഇനി ഇന്ത്യ ശ്രമിക്കുക എന്നുറപ്പാണ്.

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്സിനും 32 റണ്‍സിനും ജയിച്ചിരുന്നു. ഇതോടെ രണ്ട് മത്സര പരമ്പരയില്‍ ആതിഥേയര്‍ മുന്നിലെത്തുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പര സമനിലയാക്കാനാണ് ഇന്ത്യയുടെ ശ്രമം. നിര്‍ണായക മത്സരത്തില്‍ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ കളിച്ച ആര്‍. അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരെ ഒഴിവാക്കി ഇന്ത്യ ജഡേജയെയും മുകേഷ് കുമാറിനെതിയും ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (ഡബ്ല്യു), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രശസ്ത് കൃഷ്ണ, മുകേഷ് കുമാര്‍.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: ഡീന്‍ എല്‍ഗര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറെയ്നെ (ഡബ്ല്യു), മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, നാന്ദ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.