'മിണ്ടാതിരിക്ക് സച്ചിനെ, നീ നാവുകൊണ്ടല്ല ബാറ്റുകൊണ്ട് വേണം അവന്മാർക്കുള്ള മറുപടി കൊടുക്കാൻ'; സച്ചിനൊപ്പം സ്ലെഡ്ജിങ്ങിന് ഇരയായതിനെ കുറിച്ച് രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഇതിഹാസങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും രവി ശാസ്ത്രിയും. ഇപ്പോഴിതാ 1992ൽ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയുള്ള സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് രവി ശാസ്ത്രി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:

” എനിക്ക് ഓർമ്മയുണ്ട്, സച്ചിന്റെ ആദ്യ പര്യടനമായിരുന്നു അത്. ഞാൻ സെഞ്ച്വറി തികച്ചതേയുള്ളൂ. സച്ചിൻ ബാറ്റ് ചെയ്യാൻ വന്നതും ഓസ്ട്രേലിയയിലെ വോ സഹോദരന്മാർ അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്തുതുടങ്ങി. അപ്പോഴാണ് മൈക്ക് വിറ്റ്‌നി എന്ന താരം പന്ത്രണ്ടാമനായി മൈതാനത്തേക്ക് വന്നത്. ആ ഇന്നിങ്സിലുടനീളം അലൻ ബോർഡർ എന്നെ ബു​ദ്ധിമുട്ടിക്കുകയായിരുന്നു”

“മൈക്ക് വിറ്റ്‌നി പന്തെടുത്ത് എന്നോട് പറഞ്ഞു, ‘ക്രീസിൽ പോയി നിൽക്ക്, ഇല്ലെങ്കിൽ ഞാൻ നിന്റെ തല അടിച്ച് പൊട്ടിക്കും‘. ഞാൻ തിരിഞ്ഞുനടന്ന് പിച്ചിന് നടുവിലേക്ക് പോയി. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘നീ അവകാശപ്പെടുന്നതുപോലെ നിനക്ക് നന്നായി പന്തെറിയാൻ കഴിഞ്ഞിരുന്നെങ്കിൽ നീ ഒരിക്കലും ഓസ്ട്രേലിയയുടെ 12-ാമനായി ഇറങ്ങില്ലായിരുന്നു”

” അതിനിടയിൽ സച്ചിൻ എന്റെയടുത്ത് വന്ന് പറഞ്ഞു. ഞാനും സെഞ്ച്വറി തികയ്ക്കുന്നത് വരെ കാത്തിരിക്കൂ, അവർക്കുള്ള മറുപടി ഞാൻ കൊടുക്കും. അപ്പോൾ ഞാൻ സച്ചിനോട് പറഞ്ഞു, നീ മിണ്ടാതിരിക്കൂ. ഇപ്പോൾ നിന്റെ ബാറ്റ് സംസാരിക്കട്ടെ. ഇവന്മാരോട് ഞാൻ സംസാരിച്ചോളാം” രവി ശാസ്ത്രി പറഞ്ഞു. അന്നത്തെ മത്സരത്തിൽ സച്ചിൻ 148* റൺസും, ശാസ്ത്രി ഇരട്ട സെഞ്ചുറിയും തികച്ചിരുന്നു.

Read more