ബി.സി.സി.ഐയും എൻ.സി.എയും പറയുന്നത് കേൾക്കാൻ തയ്യാറാകാത്ത ശ്രേയസ് അയ്യർ, സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനത്തിൽ വലിയ റിസ്ക്ക്; സംഭവം ഇങ്ങനെ

നിരന്തരമായ അലട്ടുന്ന പുറംവേദന പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടും യുവതാരം ശ്രേയസ് അയ്യർ ബിസിസിഐയുടെയും എൻസിഎയുടെയും ഉപദേശങ്ങൾക്ക് വിരുദ്ധമായി ശാസ്ത്രക്രീയ ഒന്നും നടത്തേണ്ട എന്ന നിലപാടിൽ എത്തിനിൽക്കുകയാണ്. 28 കാരനായ താരത്തിന് ആവർത്തിച്ചുള്ള നടുവേദന ഉണ്ടാകുന്നുണ്ട്. ഇത് ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ നിന്നും ഏകദിന പരമ്പരയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) നായകനായ അയ്യർക്ക് ഇതോടെ ഐ.പി.എൽ പകുതി സീസൺ വരെ നഷ്ടപെടുമെന്നുള്ള കാര്യം ഉറപ്പായി കഴിഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞാൽ 7 മാസത്തിലേറെ കളിക്കളത്തിൽ നിന്ന് വിട്ടുമാറുന്നതിലേക്ക് നയിക്കും, അതിനാൽ തന്നെ അത്തരം റിസ്ക്ക് എടുത്ത് ലോകകപ്പ് നഷ്ടപ്പെടുത്താൻ താരം ആഗ്രഹിക്കുന്നില്ല.

നട്ടെല്ല് വേദന മാറാൻ ശസ്ത്രക്രിയ നടത്താനുള്ള എൻസിഎയുടെ നിർദ്ദേശം ശ്രേയസ് അയ്യർ നിരസിച്ചതായി Cricbuzz പറയുന്നു. അയ്യരുടെ നട്ടെല്ലിന് ഉണ്ടാകുന്ന വേദന അയാൾക്ക് നിരന്തരം ഭീഷണി സൃഷ്ടിക്കുന്നു. നടക്കാൻ പോലും ചില സമയങ്ങളിൽ താരത്തിന് സാധിക്കുന്നില്ല. ഇഞ്ചക്ഷന്റെ സഹായത്തോടെയാണ് താരം നടക്കുന്നത് പോലും.

കുറഞ്ഞത് ആറുമാസമെങ്കിലും ശസ്ത്രക്രിയ കാരണം അദ്ദേഹത്തിന് നഷ്ടമാകും എന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ ലോകകപ്പ് നടക്കുമ്പോൾ ഒക്ടോബർ-നവംബർ മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന് ഉറപ്പില്ല. തൽഫലമായി, പരിക്കിനോട് ‘കാത്തിരുന്ന് കാണുക’ എന്ന സമീപനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ബിസിസിഐയും എൻസിഎയും തങ്ങളുടെ നിലപാടിൽ മാറ്റം ഇല്ല എന്ന രീതിയിലാണ് നിൽക്കുന്നത്.

ഐ.പി.എൽ നഷ്ടപ്പെട്ടാലും തനിക്ക് ലോകകപ്പ് കളിക്കണം എന്ന നിലപാടിലാണ് ശ്രേയസ് അയ്യർ നിൽക്കുന്നത്.