'അമ്മയോട് സംസാരിക്കവെ കണ്ണീരടക്കാനായില്ല, ഈ നിമിഷത്തിനായാണ് അവര്‍ കാത്തിരുന്നത്'

അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ ടി20യില്‍ കളിച്ചുകൊണ്ട് റിങ്കു സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. എന്നാല്‍ മഴയെത്തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ വിജയം നേടിയ കളിയില്‍ റിങ്കുവിന് ബാറ്റിംഗിനിറങ്ങേണ്ടി വന്നില്ല. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ വരെ എത്തിയ തന്റെ കഷ്ടതകള്‍ നിറഞ്ഞ യാത്രയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുക എന്നത് സന്തോഷിപ്പിക്കുന്നതാണ്. കാരണം ഇവിടെ വരെ എത്താന്‍ ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നു. 10-12 വര്‍ഷം മുന്‍പാണ് ഞാന്‍ ക്രിക്കറ്റിലേക്ക് വരുന്നത്. രാജ്യത്തിന് വേണ്ടി ഞാന്‍ കളിക്കുക എന്നതായിരുന്നു എന്റെ മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്‌നം.

ഐപിഎല്‍ കളിക്കാന്‍ ഒരുപാട് പേര്‍ക്ക് പറ്റും. എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കാന്‍ അവസരം എല്ലാവര്‍ക്കും ലഭിക്കില്ല എന്ന് മാതാപിതാക്കള്‍ക്ക് അറിയാം. അതുകൊണ്ട് കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഞാന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തണം എന്നായിരുന്നു അവര്‍ക്ക്. അവരുടെ ആ സ്വപ്നം യാഥാര്‍ഥ്യമാവുന്നു.

ഇന്ത്യന്‍ ടീമിലേക്കുള്ള ഈ വഴി തുറക്കാന്‍ ഒരുപാട് ചോരയും വിയര്‍പ്പും ഒഴുക്കിയിട്ടുണ്ട്. കളിയോടുള്ള സ്‌നേഹം കാരണമാണ് സാമ്പത്തിക പ്രയാസങ്ങള്‍ ഉള്‍പ്പെടെ മറികടക്കാനായത്. ഇന്ത്യന്‍ ടീമില്‍ ഞാന്‍ ഉള്‍പ്പെട്ടെന്ന വാര്‍ത്ത വരുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഞാന്‍. ഉടനെ അമ്മയെ വിളിച്ചു.

അമ്മയോട് സംസാരിക്കവെ എനിക്ക് കണ്ണീരടക്കാനായില്ല. ഈ നിമിഷത്തിനായാണ് അവര്‍ കാത്തിരുന്നത്. കുടുംബത്തിന് നല്ലൊരു ജീവിതം സമ്മാനിക്കുകയായിരുന്നു എന്റെ ലക്ഷ്യം. കടം വാങ്ങിയാണ് എനിക്ക് വേണ്ട പണം അമ്മ തന്നിരുന്നത്- റിങ്കു സിംഗ് പറഞ്ഞു.