'കോടികള്‍ വാരിയെറിഞ്ഞ് അവനെ നിലനിര്‍ത്തണം', എസ്ആര്‍എച്ചിനെ ഉപദേശിച്ച് സെവാഗ്

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ വിസ്മയം റാഷിദ് ഖാനെ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് നിലനിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. അതിന് എത്ര കോടി ചെലവിട്ടാലും നഷ്ടമാകില്ലെന്നും വീരു പറഞ്ഞു. അടുത്ത സീസണില്‍ പുതിതായി രണ്ട് ടീമുകളെ കൂടി ഐപിഎല്ലില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. അതിനാല്‍ത്തന്നെ താരലേലത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബോളര്‍മാരില്‍ റാഷിദ് ഖാന്‍ ഒഴികെ മറ്റാരെയും ഞാന്‍ നിലനിര്‍ത്തില്ല. ഭുവനേശ്വര്‍ കുമാറിനെപോലും. ഭുവി ഇന്ത്യക്ക് വേണ്ടി കളിക്കുന്ന കാര്യം സമ്മതിക്കുന്നു. ട്വന്റി20യില്‍ അയാള്‍ ഉശിരന്‍ ബോളറാണ്. എന്നാല്‍ എസ് ആര്‍എച്ചിന് ഒരേയൊരു ബോളറെ മാത്രമേ നിലനിര്‍ത്തേണ്ടതുള്ളുവെങ്കില്‍ 15-16 കോടിയോളം രൂപ ചെലവിടേണ്ടിവരും. ഭുവനേശ്വര്‍ കുമാറിനെ അതിലും കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാനാവും- സെവാഗ് പറഞ്ഞു.

വിദേശ കളിക്കാരെ ടീമില്‍ നിലനിര്‍ത്താനാവുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിദേശ കൡക്കാരെ കൈമാറാതിരിക്കാന്‍ അനുവദിച്ചാല്‍ റാഷിദ് ഖാനെ മറ്റു ഫ്രാഞ്ചൈസികള്‍ക്ക് വിട്ടുകൊടുക്കരുത്. റാഷിദിനെ കൂടെനിര്‍ത്താന്‍ ഏതൊരു ടീമും ആഗ്രഹിക്കും. അത്രത്തോളം മികച്ച താരമാണ് അദ്ദേഹം. റാഷിദിനായി 15-16 കോടി രൂപ ചെലവിടേണ്ടതുണ്ടെങ്കില്‍ അതിന് ഹൈദരാബാദ് തയാറാകണമെന്നും സെവാഗ് പറഞ്ഞു.