ബിസിസിഐ ഇടുന്ന എല്ലാ പോസ്റ്റുകളിലും സഞ്ജുവിന് വേണ്ടി വാദിക്കുന്നവർക്ക് റസ്റ്റ് എടുക്കാം, അയാൾ തന്നെ അയാളുടെ കുഴി തോണ്ടുന്നത് കാണുമ്പോൾ സങ്കടം; ഇനി അയാൾക്കായി തെറിവിളിച്ച് സമയം കളയരുത്

സാംസണിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ സെലക്ടർ ശരൺദീപ് സിംഗ് പറഞ്ഞത് ഓർമയില്ലേ . മുമ്പ് കിട്ടിയ അവസരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്നും ഐപിഎൽ കിരീട നേട്ടത്തേക്കാൾ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനിൽ പ്രധാനമെന്നും ശരൺദീപ് ഇന്ത്യൻ പ്രീമിയർ ലീഗ് കാലത്ത് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

സഞ്ജു സാംസണെ സംബന്ധിച്ച് മികച്ച ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഒന്നും ആയിരുന്നില്ല കഴിഞ്ഞത്. വ്യക്തിഗത മികവിലും നായക മികവിലും കാര്യമായ ഒന്നും ചെയ്യാൻ താരത്തിനായില്ല. പക്ഷെ അയാളുടെ മികവിൽ ടീം മാനേജ്മെന്റ് കാണിച്ച പ്രത്യാശയാണ് അയാളെ ടീമിന്റെ ലോകകപ്പ് പാക്കേജിൽ നിർത്തിയത്. ഏകദിനത്തിൽ ഈ കാലഘട്ടത്തിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള സഞ്ജു ടി 20 യിൽ നിരാശപെടുത്തുന്നത് പതിവായിരുന്നു. എങ്കിലും ഋഷഭ് പന്ത് എന്ന ബിഗ് ഹിറ്റർ ഇല്ലാത്തതിനാൽ സഞ്ജുവിനെ പരിഗണിക്കാതെ ടീമിന് തരമില്ലായിരുന്നു.

മറ്റ് പല താരങ്ങളെ അപേക്ഷിച്ച് സഞ്ജുവിന് കിട്ടുന്ന അവസരങ്ങൾ വളരെ കുറവാണ് എന്നത് സത്യം തന്നെയാണ്. പക്ഷേ നിലവിലെ ഇന്ത്യൻ ടീമിലെ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുപാട് യുവതാരങ്ങൾ അവസരം കാത്തിരിക്കുമ്പോൾ കൂടുതൽ അവസരങ്ങൾ തന്നാൽ മാത്രമേ ഞാൻ നല്ല പ്രകടനം കാഴ്ചവെച്ചു കാണിക്കൂ എന്നൊന്നും വാശി പിടിക്കാൻ പറ്റുന്ന സാഹചര്യം ഇപ്പൊൾ ഇല്ല. സഞ്ജു തിളങ്ങും വരെ അവസരം കൊടുക്കാം എന്ന് ഇന്ത്യൻ ടീമും ചിന്തിക്കില്ല. ജിതേഷ് ശർമ്മ ഉൾപ്പടെ ഉള്ളവർ അവസരം കാത്തിരിക്കുമ്പോൾ മോശം പ്രടനമാണ് നടത്തുന്നത് എങ്കിൽ സഞ്ജുവിന് ഇനി അവസരം കിട്ടില്ല എന്നത് ഉറപ്പിക്കാം.

ഒരുപാട് കാലത്തേ ഇടവേളക്ക് ശേഷമാണ് ഇന്നലെ സഞ്ജുവിനൊരു അവസരം കിട്ടുന്നത് . ഏകദിന ഫോർമാറ്റിലാണ് സൗത്താഫ്രിക്കയ്ക്ക് എതിരെ സഞ്ജു പരിഗണിക്കപ്പെട്ടത്. അത് കിട്ടിയപ്പോൾ തന്നെ ആരാധകർ അദ്ദേഹത്തിനോട് ഫോര്മാറ്റിന്റെ സ്വഭാവം മനസിലാക്കി കളിക്കാൻ പറഞ്ഞിരുന്നു. കാരണം ഇന്ത്യൻ ടീമിൽ നടക്കുന്ന മത്സരം തന്നെ. ഇപ്പോൾ ഇല്ലെങ്കിൽ ഒരിക്കലും ഇല്ല എന്ന രീതിയിൽ ഇറങ്ങിയിട്ടും ഇന്നലെയും സഞ്ജു നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ എട്ടു വിക്കറ്റിന് തോറ്റ മൽസരത്തിൽ അഞ്ചാം നമ്പറിലിറങ്ങിയ സഞ്ജു 23 ബോളിൽ 12 റൺസ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ബ്യുറെൻ ഹെൻഡ്രിക്സിനെതിരേ ഇൻസൈഡ് എഡ്ജായ ശേഷം ബൗൾഡായാണ് താരം പുറത്തായത്.

വല്ലപ്പോഴും അല്ലെ അവസരം നൽകു, തുടർച്ചായി നൽകുക എന്ന വാദങ്ങൾക്ക് പ്രസക്തി ഇല്ല . കേവലം കുറച്ച് മത്സരങ്ങൾ കൊണ്ട് തന്നെ റിങ്കു സിങ്ങൊക്കെ മികച്ച് നിന്നിരിക്കുന്നു. ഇനി സഞ്ജുവും അത് പോലെ കിട്ടിയ ചെറിയ അവസരത്തിൽ തിളങ്ങേണ്ടത് വളരെ അഭികാമ്യമാണ്.

അദ്ദേഹത്തെ പുറത്താക്കാൻ കൂടുതൽ ഹോം വർക്കുകൾ ചെയ്യേണ്ടത് ഇല്ല, മണ്ടത്തരം അത് സഞ്ജുവായിട്ട് കാണിക്കും എന്നതാണ് ഇപ്പോഴുള്ള അവസ്ഥ. പെട്ടെന്ന് ക്രീസിൽ എത്തി തിരിച്ചുപോയിട്ട് ആവശ്യം ഉള്ള പോലെയാണ് സഞ്ജു വന്ന ഉടനെ ആവേശം കാണിക്കുന്നത്. ഇതുകൊണ്ടൊക്കെ ദോഷം സഞ്ജുവിന് മാത്രമാണ്.

റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ട്രാക്കിൽ നോക്കി കളിക്കണം എന്ന് സഞ്ജുവിന് അറിയാം. എന്നിട്ടും അയാൾക്ക് പാളി. വല്ലപ്പോഴുമാണ് അവസരം കിട്ടുന്നത്, അതിൽ ഒന്നും ചെയ്യാനാകാതെ മടങ്ങുമ്പോൾ അയാൾ വിഷമിപ്പിക്കുന്നത് അയാൾക്ക് വേണ്ടി ബിസിസിഐ പേജുകളിൽ മുറവിളി കൂട്ടുന്ന ആരാധകരെ കൂടിയാണ്.