INDIAN CRICKET: ക്രിക്കറ്റില്‍ അവന്റെ കാലം കഴിഞ്ഞു, ഇനി എല്ലാം നിര്‍ത്തുന്നതാണ് നല്ലത്, ബിസിസിഐ ടീമില്‍ നിന്ന് എടുത്ത് കളയാതിരുന്നത്‌ ഭാഗ്യം, തുറന്നുപറഞ്ഞ് മഞ്ജരേക്കര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരമിക്കലിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ കരിയറിനെ കുറിച്ച് മനസുതുറന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ രോഹിതിന്റെ സമീപകാല പെര്‍ഫോമന്‍സ് വിലയിരുത്തിയാണ് മഞ്ജരേക്കര്‍ രംഗത്തെത്തിയത്. 11 വര്‍ഷത്തെ ടെസ്റ്റ് കരിയറാണ് കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മ അവസാനിപ്പിച്ചത്. 2013ലായിരുന്നു ഹിറ്റ്മാന്റെ ടെസ്റ്റ് അരങ്ങേറ്റം. 67 മത്സരങ്ങള്‍ കളിച്ച താരം 40.57 ശരാശരിയില്‍ 4,301 റണ്‍സ് നേടി.

24 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. 2022ലാണ് വിരാട് കോഹ്ലിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി രോഹിത് ഏറ്റെടുത്തത്. 12 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ രോഹിതിന് സാധിച്ചു. അതേസമയം അവസാനത്തെ 15 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നായി 164 റണ്‍സ് മാത്രമാണ് രോഹിത് നേടിയതെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു.

ഇതില്‍ പത്ത് മത്സരങ്ങളും ഹോം ഗ്രൗണ്ടില്‍ വച്ച് ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു. 10.9 ആണ് അദ്ദേഹത്തിന്റെ ശരാശരി. നിലവിലെ ഫിറ്റ്‌നസ് നിലവാരം കണക്കിലെടുത്താല്‍ ടെസ്റ്റ് ഓപ്പണര്‍ എന്ന നിലയില്‍ രോഹിത് ശര്‍മ്മയുടെ കാലം കഴിഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം നന്നായെന്നാണ് എനിക്ക് പറയാനുളളത്‌, മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.