തോറ്റിട്ടും ഇന്ത്യ ജയിച്ച പോരാട്ടം, മണൽക്കാറ്റിനെ തോൽപ്പിച്ച കൊടുങ്കാറ്റായി സച്ചിൻ; ഇതിഹാസത്തിന് പിറന്നാൾ ആശംസകൾ

വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവുന്നതല്ല സച്ചിൻ ടെൻഡുൽക്കറുടെ നേട്ടങ്ങൾ. കേവലം പതിനാറാമത്തെ വയസ്സിൽ ടീമിലെത്തിയ സച്ചിൻ പിന്നീടുള്ള ഇരുപത്തിനാല് വർഷം ഒരു രാജ്യത്തിൻ്റെ മുഴുവൻ പ്രതീക്ഷയായി നിലകൊണ്ട് ലോക ക്രിക്കറ്റ് ആരാധകർക്കിടയിലെ മാസ്റ്റർ ബ്ലാസ്റ്ററായി മാറിയതിന് പിന്നിൽ പോരാട്ടത്തിൻ്റെയും, അദ്ധ്വാനത്തിൻ്റെയും കഥകൾ പറയാനുണ്ട്.

ഓർമ്മയിൽ തങ്ങി നിൽക്കുന്ന സച്ചിൻ്റെ ഇഷ്ട ഇന്നിംഗ്സുകൾ നിരവധി, അവയിൽ ആദ്യം മനസിലേക്ക് വരുക മണൽക്കാറ്റിനെയും, ശക്തമായ ഓസ്ട്രേലിയൻ ബോളിംഗ് വെല്ലുവിളിയെയും അതിജീവിച്ച് ലക്ഷ്യം നേടിയ പ്രശസ്തമായ ആ ഷാർജ ഇന്നിംഗ്സ് തന്നെ.

ഇന്ത്യ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര ടൂർണമെൻറിലെ അവസാന മത്സരത്തിൽ ഇന്ത്യയെ നേരിടും മുമ്പേ തന്നെ ഓസ്ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ത്യയ്ക്ക് ഫൈനലിലെത്തണമെങ്കില്‍ മികച്ച റണ്‍റേറ്റില്‍ കീവികളെ പിന്നിലാക്കണമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മൈക്കിൾ ബെവൻ്റെ തകർപ്പൻ സെഞ്ച്വറിയുടെയും മാർക്ക് വോയുടെ അർദ്ധ സെഞ്ച്വറിയുടെയും മികവിൽ 50 ഓവറിൽ 284 റൺസെടുത്തു. മൺൽക്കാറ്റിനെത്തുടർന്ന് ഇന്ത്യയുടെ ലക്ഷ്യം 44 ഓവറിൽ 276 ആയി പുനർനിശ്ചയിച്ചു. ന്യൂസിലൻഡിനെ മറികടന്ന് റൺറേറ്റ് അടിസ്ഥാനത്തിൽ മുന്നേറണമെങ്കിൽ ഇന്ത്യക്ക് 237 റൺസെടുക്കണമായിരുന്നു.

ഷെയ്ന്‍ വോണ്‍, മൈക്കിള്‍ കാസ്പറോവിച്ച്, ഡാമിയന്‍ ഫ്ളമിങ്, ടോം മൂഡി തുടങ്ങിയ മഹാരഥന്മാര്‍ അണിനിരക്കുന്ന ബോളിങ് നിരയ്‌ക്കെതിരെ ജയിച്ചുകയറുക ബുദ്ധിമുട്ടേറിയ കാര്യാമായിരുന്നു. എങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ കഴിവനുസരിച്ച് നേടാൻ സാധിക്കുന്ന ലക്ഷ്യം തന്നെയായിരുന്നു . പക്ഷെ ഗാംഗുലി ,ജഡേജ, ഉൾപ്പടെയുള്ളവർ വേഗം കൂടാരം കയറിയപ്പോൾ സച്ചിന് ഉത്തരവാദിത്വം കൂടി.

ഓസ്ട്രേലിയൻ ബോളുറുമാർ സച്ചിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞു. ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയം ആ ബാറ്റിംഗ് വിരുന്ന് ആസ്വദിച്ചു. അതിനിടയിൽ സച്ചിനെയും കാണികളെയും നിരാശയിലാക്കി മണൽക്കറ്റ് വീശിയടിച്ച് കളി തടസപ്പെട്ടു. കളി പുനരാരംഭിച്ചപ്പോൾ സച്ചിൻ ഫൈനൽ യോഗ്യത എന്ന പ്രഥമ ലക്ഷ്യത്തോടെ വർദ്ധിത വീര്യത്തിൽ കളിച്ചു. വോൺ, ഫ്ലെമിംഗ് അടക്കമുളള നിരയെ സാക്ഷിയാക്കി സച്ചിൻ ഫൈനൽ യോഗ്യത നേടി കൊടുത്തു. പിന്നാലെ സച്ചിൻ പുറത്തായി, ഇന്ത്യ ആ കളി പരാജയപ്പെട്ടു. എങ്കിലും തന്റെ പിറന്നാൾ ദിനം സച്ചിൻ്റെ മികവിൽ തന്നെ ഇന്ത്യ ഫൈനൽ ജയിച്ച് കൊക്കോകോള കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു.

ക്രിക്കറ്റിൻ്റെ ആവേശക്കളങ്ങളിൽ ബാറ്റിംഗ് കലയുടെ പുതു സന്തമൊരുക്കിയ ഞങ്ങളുടെ സൈന്യാധിപാ, ക്രിക്കറ്റ് ദൈവത്തിന് മുമ്പും ശേഷവും എന്ന് കാലം ക്രിക്കറ്റിനെ രണ്ടായി തിരിച്ചു കഴിഞ്ഞു. മൂന്നടി ബാറ്റിനാൽ ലോകത്തെ ജയിച്ച സമാനതകളില്ലാത്ത ഇതിഹാസമേ. താങ്കളുടെ ഓരോ ചിരിയും ഞങ്ങൾക്കൊപ്പം ഇന്നുമുണ്ട്.

Read more

താങ്കൾ ക്രിക്കറ്റിൻ്റെ പടിയിറങ്ങിയപ്പോൾ അവശേഷിപ്പിച്ച സമ്മോഹന മുഹൂർത്തങ്ങളാൽ ഞങ്ങൾ ക്രിക്കറ്റിനെ ഇന്നും നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നു. ഡയമണ്ട് ജൂബിലി തികയുന്ന ഈ വേളയിൽ അങ്ങേക്ക് ആശംസകൾ നേരുന്നു.