'ദേഷ്യം പരസ്യമായി പ്രകടിപ്പിക്കാതിരിക്കാന്‍ രോഹിത് പഠിക്കണം'; ഉപദേശിച്ച് കോഹ്‌ലിയുടെ ബാല്യകാല കോച്ച്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു ഉപദേശം നല്‍കി മുന്‍ നായകന്‍ വിരാട് കോലിയുടെ ബാല്യകാല കോച്ചായ രാജ്കുമാര്‍ ശര്‍മ. കളിക്കളത്തില്‍ നേരത്തേ വളരെ കൂള്‍ ക്യാപ്റ്റനായിരുന്ന രോഹിത് അടുത്തിടെയായി ഇടയ്ക്കു ടീമംഗങ്ങളോടു രോഷം പ്രകടിപ്പിക്കുന്നതിനെതിരേയാണ് അദ്ദേഹം രംഗത്തുവന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ഏകദിന, ടി20 പരമ്പരയില്‍ ചില സന്ദര്‍ഭങ്ങളില്‍ ടീമംഗങ്ങളുടെ ഭാഗത്തു നിന്നും പിഴവുണ്ടായപ്പോള്‍ രോഹിത്തിനെ രോഷാകുലനായി കാണപ്പെട്ടിരുന്നു. ചിലരെ അദ്ദേഹം ശകാരിക്കുകയും ചെയ്തിരുന്നു. ഇതാണ് രാജ്കുമാര്‍ ശര്‍മ ശ്രദ്ധിക്കുകയും തിരുത്താന്‍ ശ്രമിക്കണമെന്നു ഉപദേശിക്കുകയും ചെയ്തിരിക്കുന്നത്. ഖേല്‍നീതിയുടെ യൂട്യുബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ കൂള്‍ ക്യാപ്റ്റനായിട്ടാണ് രോഹിത് ശര്‍മ കണക്കാക്കപ്പെടുന്നത്. പക്ഷെ അടുത്തിടെയായി അദ്ദേഹത്തെ ഫീല്‍ഡില്‍ രോഷാകുലനായി നമ്മള്‍ കണ്ടിരുന്നു. സഹതാരങ്ങളോടുള്ള ദേഷ്യം പരസ്യമായി പ്രകടിപ്പിക്കാതിരിക്കാന്‍ രോഹിത് പഠിക്കണം. ആരെങ്കിലും ഗ്രൗണ്ടില്‍ തെറ്റ് ചെയ്താല്‍ അതു ശാന്തമായി അവരെ മനസ്സിലാക്കിക്കൊടുക്കാനാണ് രോഹിത് ശ്രമിക്കേണ്ടതെന്നും രാജ്കുമാര്‍ ശര്‍മ ഉപദേശിച്ചു.

മുമ്പൊരിക്കലും ഇന്ത്യന്‍ ടീമിനെയോ, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെയോ നയിക്കുമ്പോള്‍ രോഹിത് ശര്‍മയെ ഗ്രൗണ്ടില്‍ ദേഷ്യത്തോടെ ആരാധകര്‍ കണ്ടിരുന്നില്ല. പക്ഷെ ദേശീയ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും മാറ്റം വന്നുവോയെന്നു ആരാധകര്‍ സംശയിക്കുന്നുണ്ട്. വിന്‍ഡീസിനെതിരായ പരമ്പരയിലെ ചില പെരുമാറ്റങ്ങളാണ് ഇതിനു കാരണം.

രണ്ടാം ടി20യില്‍ ഭുവനേശ്വര്‍ കുമാര്‍ സ്വന്തം ബോളിംഗില്‍ ക്യാച്ച് കൈവിട്ടപ്പോള്‍ രോഹിത് വളരെ ക്ഷുഭിതനായി കാണപ്പെട്ടിരുന്നു. പിന്നീട് മൂന്നാം ടി20യില്‍ തന്റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷന്‍ മികച്ചൊരു റണ്ണൗട്ട് അവസരം പാഴാക്കിയപ്പോഴും അദ്ദേഹം രോഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ സന്തോഷമുണ്ടെന്നു രാജ്കുമാര്‍ ശര്‍മ പറഞ്ഞു. നേരത്തേ എംഎസ് ധോണി ടീമിലുണ്ടായിരുന്നപ്പോള്‍, വിരാട് ടീമിനെ നയിക്കുകയും ചെയ്തിരുന്നപ്പോഴും നമ്മള്‍ ഇതു കണ്ടതാണ്. അന്നു ഡെത്ത് ഓവറുകളില്‍ ഡീപ്പിലായിരുന്നു വിരാട് ഫീല്‍ഡ് ചെയ്തിരുന്നത്. അപ്പോള്‍ ധോണിയാണ് പലപ്പോഴും ടീമിനെ നിയന്ത്രിക്കുകയും വേണ്ട ഉപദേശങ്ങള്‍ നല്‍കിയിരുന്നതെന്നും രാജ്കുമാര്‍ ശര്‍മ നിരീക്ഷിച്ചു.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7