രോഹന്‍ കുന്നുമ്മേലിന്‌ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി ; രഞ്‌ജിട്രോഫിയില്‍ കേരളത്തിന്‌ തുടര്‍ച്ചയായി രണ്ടാം വിജയം

രഞ്‌ജിട്രോഫി ക്രിക്കറ്റില്‍ കേരത്തിന്‌ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും വന്‍ വിജയം. തുടര്‍ച്ചയായി രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറിയുമായി രോഹന്‍ കുന്നുമ്മേല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ എട്ടു വിക്കറ്റിനായിരുന്നു കേരളം ഗുജറാത്തിനെ തോല്‍പ്പിച്ചത്‌. രണ്ടാം ഇന്നിംഗ്‌സില്‍ രോഹന്‍ കുന്നുമ്മേല്‍ പുറത്താകാതെ 106 റണ്‍സ്‌ എടുത്തപ്പോള്‍ നായകന്‍ സച്ചിന്‍ ബേബി 62 റണ്‍സുമായി വിജയത്തിന്‌ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഒപ്പം നിന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 214 റണ്‍സാണ്‌ കേരളം നേടിയത്‌. ട്വന്റി20 ശൈലിയില്‍ ബാറ്റു വീശിയ രോഹന്‍ 12 ബൗണ്ടറിയും മൂന്ന്‌ സിക്‌സറും അടിച്ചു 106 റണ്‍സ്‌ എടുത്തു പുറത്താകാതെ നിന്നു. സച്ചിന്‍ ബേബിയുടെ അര്‍ദ്ധശതകം 76 പന്തുകളില്‍ നിന്നുമായിരുന്നു. 12 ബൗണ്ടറികളും രണ്ടു സിക്‌സറുമാണ്‌ പറത്തിയത്‌. വാലറ്റത്ത്‌ 28 റണ്‍സ്‌ എടുത്ത സല്‍മാന്‍ നിസാറിനെ ഒപ്പം നിര്‍ത്തി രോഹന്‍ കേരളത്തെ വിജയത്തിലേക്ക്‌ നടത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഗുജറാത്ത്‌ 388 റണ്‍സ എടുത്തിരുന്നു. പിന്നാലെ ആദ്യ ഇന്നിംഗ്‌സ്‌ ബാറ്റ്‌ ചെയ്‌ത കേരളം 439 റണ്‍സ്‌ എടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഗുജറാത്ത്‌ നേടിയത്‌ 264 റണ്‍സായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ ഗുജറാത്തിനായി 120 റണ്‍സ്‌ അടിച്ച കരണ്‍ പട്ടേല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 81 റണ്‍സ്‌ നേടിയിരുന്നു. 70 റണ്‍സുമായി ഉമംഗ്‌ കുമാറും അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നെങ്കിലും കേരളത്തെ വെല്ലുവിളിക്കാന്‍ പോന്ന ടോട്ടല്‍ കണ്ടെത്താന്‍ ഗുജറാത്തിന്‌ കഴിഞ്ഞിരുന്നില്ല. രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ്‌ എടുത്ത ജലജ്‌ സക്‌സേനയും മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ സിജോമോന്‍ ജോസഫും ആയിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ഗുജറാത്തിനെ തകര്‍ത്തത്‌.

ആദ്യ ഇന്നിംഗ്‌സിലും രോഹന്‍ കുന്നുമ്മേല്‍ സെഞ്ച്വറി സെഞ്ച്വറി നേടിയിരുന്നു. രണ്ട്‌ ഇന്നിംഗ്‌സിലും ക്യാപ്‌റ്റന്‍ സച്ചിന്‍ബേബിയും അര്‍ദ്ധശതകം കുറിച്ചിരുന്നു. തുടര്‍ച്ചയായി മൂന്നാം ഇന്നിംഗ്‌സിലാണ്‌ രോഹന്‍ കുന്നുമ്മേല്‍ സെഞ്ച്വറി നേടിയത്‌. നേരത്തേ കേരളം ഇന്നിംഗ്‌സിന്‌ ജയിച്ച ആദ്യ മത്സരത്തിലും രോഹന്‍ കുന്നുമ്മേല്‍ സെഞ്ച്വറി നേടിയിരുന്നു. ഇതിന്‌ പിന്നാലെ ഗുജറാത്തിനെതിരേയുള്ള രണ്ട്‌ ഇന്നിംഗ്‌സിലും കേരളാ സ്‌കോറില്‍ നിര്‍ണ്ണായകമായ പ്രകടനം നടത്തിയത്‌.