ഋതുരാജിന്റെ തൂക്കിയടി; ചെന്നൈയ്ക്ക് അപ്രതീക്ഷിത കുതിപ്പ്

ഐപിഎല്‍ രണ്ടാം ഘട്ടത്തിന്റെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പൊരുതാവുന്ന സ്‌കോര്‍. ടോസ് നേടി ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സ് 156/6 എന്ന സ്‌കോര്‍ കണ്ടെത്തി. മുന്‍നിരയിലെ സഹ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ ഉശിരന്‍ അര്‍ദ്ധ ശതകമാണ് സൂപ്പര്‍ കിങ്‌സിന് കുതിപ്പേകിയത്. 58 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സും അടക്കം 88 റണ്‍സ് ഋതുരാജ് സ്വന്തമാക്കി.

ഒരുഘട്ടത്തില്‍ ഏഴ് ഓവറില്‍ 27ന് 4 എന്ന നിലയിലായിരുന്നു ധോണിപ്പട. ഫാഫ് ഡു പ്ലെസിസ് (0), മൊയീന്‍ അലി (0) സുരേഷ് റെയ്ന (4) ധോണി (3) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയപ്പോള്‍ മുന്‍ ചാമ്പ്യന്മാര്‍ പതറി. ആദം മില്‍നെയുടെ പന്തില്‍ കൈക്ക് പരിക്കേറ്റ അമ്പാട്ടി റായുഡു രണ്ടാമത് ക്രീസിലെത്തിയതുമില്ല. എന്നാല്‍ രവീന്ദ്ര ജഡേജ (26) ചെന്നൈയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കു ന്നതില്‍ പ്രധാന പങ്കുവഹിച്ചു.

മുംബൈയുടെ ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബൗള്‍ട്ടിനെ പ്രഹരിച്ച ഡ്വെയ്ന്‍ ബ്രാവോ (8 പന്തില്‍ 23, മൂന്ന് സിക്‌സ്) അവസാന ഓവറുകളില്‍ സൂപ്പര്‍ കിങ്‌സിന്റെ സ്‌കോറിന് സൂപ്പര്‍ സോണിക് വേഗം പകരുകയും ചെയ്തു. മുംബൈയ്ക്കുവേണ്ടി ബൗള്‍ട്ട്, ജസ്പ്രീത് ബുംറ, മില്‍നെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പിഴുതു.