അവസാനം കളിച്ചത് ആറ് മാസം മുമ്പ്, ജഡേജയ്ക്ക് നിര്‍ണായക നിര്‍ദ്ദേശം നല്‍കി ബി.സി.സി.ഐ

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ തയ്യാറെടുക്കുന്ന സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേയ്ക്ക് നിര്‍ണായക നിര്‍ദ്ദേശം നല്‍കി ബിസിസിഐ. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ജഡേജയും സ്‌ക്വാഡില്‍ ഇടംപിടിച്ചിരുന്നു. ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഒരു ആഭ്യന്തര മത്സരമെങ്കിലും കളിച്ച് ഫിറ്റ്‌നസ് തെളിയിക്കണമെന്നാണ് ജഡേജയോട് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

‘ഒരു ആഭ്യന്തര മത്സരമെങ്കിലും കളിക്കാന്‍ ജഡേജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഫിറ്റ്‌നസ് തെളിയിക്കുകയാണെങ്കില്‍ മധ്യനിരയില്‍ ഒരു ലെഫ്റ്റ് ഹാന്‍ഡര്‍ ഇല്ലാത്ത പ്രശ്‌നം പരിഹരിക്കപ്പെടും. കൂടാതെ ഇന്ത്യക്ക് അഞ്ച് ബൗളര്‍മാരുമായി കളിക്കാനും കഴിയും- ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

ഫെബ്രുവരി 9-ന് ആരംഭിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഫിറ്റ്നസ് നേടുന്നതിനായി തമിഴ്നാടിനെതിരായ വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സൗരാഷ്ട്രയ്ക്കായി രവീന്ദ്ര ജഡേജ കളിക്കും. ജനുവരി 24 ന് ചെന്നൈയിലാണ് ഈ മത്സരം തുടങ്ങുന്നത്.

2022 സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പിലാണ് താരത്തിന് കാല്‍മുട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തിന് ടി20 ലോകകപ്പ് നഷ്ടമായി.നിലവില്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ താരം വീണ്ടും ബോളിംഗും ബാറ്റിംഗും ചെയ്തു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.