സെലക്ടര്‍മാരുടെ കരണത്തിനിട്ട് പൃഥ്വി ഷായുടെ മറ്റൊരു പഞ്ച് കൂടി; രഞ്ജിയില്‍ ട്രിപ്പിള്‍ സെഞ്ച്വറി

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കായി അസമിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടി പൃഥ്വി ഷാ. 240 റണ്‍സുമായി രണ്ടാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച പൃഥ്വി ഷാ രണ്ടാം ദിനം 379 റണ്‍സടിച്ചു. 383 പന്തില്‍ 49 ഫോറും നാല് സിക്‌സും സഹിതമാണ് പൃഥ്വി 379 റണ്‍സടിച്ചത്. രഞ്ജിയില്‍ പൃഥ്വിയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാണിത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 റണ്‍സെന്ന അപൂര്‍വ നേട്ടത്തിലേക്ക് പൃഥ്വി ഷാ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 379ല്‍ റിയാന്‍ പരാഗ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി. മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. കഴിഞ്ഞ 18 മാസത്തിനിടയില്‍ ഫോര്‍മാറ്റുകളിലുടനീളം ആവര്‍ത്തിച്ച് അവഗണിക്കപ്പെട്ട പൃഥ്വി ഷാ സെലക്ടര്‍മാര്‍ക്ക് തന്റെ കരുത്ത് വീണ്ടും കാട്ടികൊടുത്തിരിക്കുകയാണ്.

അസമിനെതിരെ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ കൂടിയാണ് പൃഥ്വി ഷാ തുറന്നിട്ടിരിക്കുന്നത്. എന്നാല്‍ താരത്തെ ടീമിലെടുക്കുമോ എന്നത് കണ്ടുതന്നെ അറിയേണ്ടതുണ്ട്.

പൃഥ്വി ഷാക്ക് പുറമെ ഇന്ത്യന്‍ താരവും മുംബൈ നായകനുമായ അജിങ്ക്യാ രഹാനെയും സെഞ്ച്വറി നേടിയതോടെ രണ്ടാം ദിനം മുംബൈ മൂന്ന് വിക്കറ്റ് നഷ്ട്ത്തില്‍ 608 റണ്‍സെന്ന ശക്തമായ നിലയിലാണ്.