INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വിരമിച്ചതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ആരൊക്കെയുണ്ടാവുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുളള ഒരു ടീമിനെ തന്നെയായിരിക്കും ഇനി സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുക. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മൂന്ന് സൂപ്പര്‍താരങ്ങളുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരാണ് ക്യാപ്റ്റനാവാനുളള സാധ്യതപട്ടികയിലുളളത്. ഇതില്‍ ഗില്ലിനാണ് കൂടുതല്‍ സാധ്യത ക്രിക്കറ്റ് വിദഗ്ദര്‍ ഉള്‍പ്പെടെ കല്‍പ്പിക്കുന്നത്.

അതേസമയം ജസ്പ്രീത് ബുംറയെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ക്യാപ്റ്റനാക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ബുംറയാണ് ക്യാപ്റ്റനാവാന്‍ എറ്റവും അര്‍ഹതയുളള താരം. ഇംഗ്ലണ്ടിനെതിരായ പരമ്പര ഗംതം ഗംഭീര്‍ യുഗത്തിന്റെ ഔദ്യോഗിക തുടക്കമായിരിക്കുമെന്നും മിക്ക മുതിര്‍ന്ന താരങ്ങളും ടീമില്‍ നിന്ന് പുറത്തുപോകുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു. രോഹിതും കോഹ്ലിയും ഒരുമിച്ച് വിരമിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും അശ്വിന്‍ പറയുന്നു.

“ഇന്ത്യന്‍ ക്രിക്കറ്റിന് ഇത് പരീക്ഷണ കാലഘട്ടമാണ്. ഇപ്പോഴാണ് ശരിക്കും ഗംതം ഗംഭീര്‍ യുഗത്തിന് തുടക്കമാവുന്നത്. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീം തീര്‍ത്തും പുതിയ നിര തന്നെയായിരിക്കും. ബുംറ ഏറ്റവും മുതിര്‍ന്ന കളിക്കാരനാകാന്‍ സാധ്യതയുള്ള ഒരു പരിവര്‍ത്തനം സംഭവിച്ച ടീം. അദ്ദേഹം തീര്‍ച്ചയായും ക്യാപ്റ്റന്‍സി ഓപ്ഷനുകളില്‍ ഒരാളാണ്. ബുംറ ക്യാപ്റ്റന്‍സിക്ക് അര്‍ഹനാണെന്ന് ഞാന്‍ കരുതുന്നു, പക്ഷേ സെലക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശാരീരിക ശേഷിയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കും”.

“രോഹിതിന്റെയും കോഹ്ലിയുടെയും വിരമിക്കല്‍ തീര്‍ച്ചയായും ഒരു നേതൃത്വ ശൂന്യത സൃഷ്ടിക്കും. നിങ്ങള്‍ക്ക് അനുഭവം വാങ്ങാന്‍ കഴിയില്ല, പ്രത്യേകിച്ച് ഇതുപോലുള്ള ടൂറുകളില്‍. വിരാടിന്റെ ഊര്‍ജ്ജവും രോഹിതിന്റെ ശാന്തതയും നഷ്ടമാകും, അശ്വിന്‍ പറഞ്ഞുനിര്‍ത്തി.

Read more