നിങ്ങളെന്തൊരു ദുരന്തം ക്യാപ്റ്റനാണ്!; നീരസം പരസ്യമാക്കി അശ്വിന്‍

സമീപകാലത്ത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വിവാദമുണ്ടെങ്കില്‍ അത് ബൗളിംഗ് സമയത്ത് നോണ്‍-സ്‌ട്രൈക്കറെ പുറത്താക്കുന്ന ബൗളറുടെ നിയമസാധുതയാണ്. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മത്സരത്തിലും മങ്കാദ് നടന്നെങ്കിലും, നായകന്‍ രോഹിത് ശര്‍മ്മയുടെ ഇടപെടലില്‍ വിവാദമാകാതെ രംഗം ശാന്തമായി. എന്നാല്‍ ഇപ്പോള്‍ ആ വിക്കറ്റ് വിട്ടുകളഞ്ഞതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ താരം ആര്‍. അശ്വിന്‍.

‘ഷമി ഷനകയെ റണ്ണൗട്ടാക്കിയത് തന്നെയാണ്. ഷനക 98 റണ്‍സുമായി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുമ്പോഴാണ് ആ റണ്ണൗട്ട് നടക്കുന്നത്, തൊട്ടുപിന്നാലെ തന്നെ ഷമി അപ്പീലും ചെയ്തു. എന്നാല്‍ രോഹിത് ആ അപ്പീല്‍ പിന്‍വലിക്കുകയാണുണ്ടായത്. അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല.

ഇതേക്കുറിച്ച് പലരും ട്വീറ്റ് ചെയ്തു. ഒന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. കളിയുടെ സാഹചര്യം എന്തിനാണ് നോക്കുന്നത്. അത് നിയമവിധേയമായ പുറത്താക്കല്‍ തന്നെയാണ്. നോക്കൂ, ഒരു എല്‍.ബി.ഡബ്യു അപ്പീലോ, കീപ്പര്‍ ക്യാച്ച് അപ്പീലോ ക്യാപ്റ്റന്‍ അപ്പീല്‍ ചെയ്തില്ലെന്ന് പറഞ്ഞ് നല്‍കാതിരിക്കുമോ? ബൗളറുടെ അപ്പീല്‍ പരിശോധിച്ച ശേഷം ഔട്ടാണെങ്കില്‍ ഔട്ട് വിധിക്കുകയെന്നതാണ് അമ്പയറുടെ ജോലി- അശ്വിന്‍ പറഞ്ഞു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിന്റെ അവസാന ഓവറില്‍ 98 റണ്ണുമായി നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന ദസുന്‍ ഷനക ബോളിംഗ് ആക്ഷന്‍ പൂര്‍ത്തിയാകും മുമ്പ് ക്രീസില്‍ നിന്ന് പുറത്തുകടക്കുകയായിരുന്നു. ഇതോടെ ഷമി തന്റെ ബോളിംഗ് ആക്ഷന്‍ പാതിവഴിയില്‍ നിര്‍ത്തി നോണ്‍സ്‌ട്രൈക്കറുടെ എന്‍ഡില്‍ ബെയില്‍സ് ഇളക്കി.

എന്നാല്‍, സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ മനോഹാരിത കണ്ട നിമിഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉടന്‍ തന്നെ അപ്പീല്‍ പിന്‍വലിച്ചു. മത്സരത്തില്‍ ഷനക സെഞ്ച്വറി നേടുകയും ചെയ്തു.