ഒച്ചിഴയും പോലെ പഞ്ചാബ്; സണ്‍റൈസേഴ്‌സിന് ചെറിയ ലക്ഷ്യം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എത്തിപ്പിടിക്കാവുന്ന ലക്ഷ്യം നല്‍കി പഞ്ചാബ് കിങ്‌സ്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിപ്പട പഞ്ചാബ് ടീമിനെ 20 ഓവറില്‍ 125/7 എന്ന സ്‌കോറില്‍ ഒതുക്കി.

ഷാര്‍ജയിലെ വേഗം കുറഞ്ഞ പിച്ചിന്റെ ആനുകൂല്യം സണ്‍റൈസേഴ്‌സ് ബോളര്‍മാര്‍ ശരിക്കു മുതലെടുക്കുകയായിരുന്നു. പവര്‍ പ്ലേയില്‍ പഞ്ചാബ് കിങ്‌സിന് 21 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെയും (21) മായങ്ക് അഗര്‍വാളിനെയും (5) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ജാസണ്‍ ഹോള്‍ഡര്‍ കിങ്‌സിന് നല്‍കിയത് ഇരട്ട പ്രഹരം.

വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍ അടക്കമുള്ളവര്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ വിഷമിച്ചു. ഗെയ്ല്‍ (14) സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. പഞ്ചാബിന്റെ ടോപ് സ്‌കോററായ എയ്ദന്‍ മര്‍ക്രാമിനെ (27) അബ്ദുള്‍ സമദ് വീഴ്ത്തി. നിക്കോളസ് പൂരന്‍ (8) ദീപക് ഹൂഡ (13), നതാന്‍ എല്ലിസ് (12) എന്നിവരും രണ്ടക്കം കടന്നു. ഹര്‍പ്രീത് ബ്രാര്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഹോള്‍ഡര്‍ (3 വിക്കറ്റ്) സണ്‍റൈസേഴ്‌സ് ബോളര്‍മാരില്‍ കേമന്‍. സന്ദീപ് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ ഇരകളെ വീതം കണ്ടെത്തി.