PBKS VS DC: ജമ്മു കശ്മീരിലെ പാക് പ്രകോപനം; ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് -പഞ്ചാബ് കിങ്‌സ്‌ മത്സരം ഉപേക്ഷിച്ചു

ജമ്മു കശ്മീര്‍ മേഖലയില്‍ പാകിസ്ഥാന്‍ പ്രകോപനം ശക്തമായ സാഹചര്യത്തില്‍ ധരംശാലയില്‍ നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്‌സ് ഐപിഎല്‍ മത്സരം നിര്‍ത്തിവച്ചു. ആദ്യ ബാറ്റിങ്ങില്‍ പഞ്ചാബ് 10.1 ഓവറില്‍ 122ന് ഒന്ന് എന്ന നിലയില്‍ നില്‍ക്കെയാണ് കളി നിര്‍ത്തിവച്ചത്. സുരക്ഷാ കാരണങ്ങളാലാണ് കളി നിര്‍ത്തിവച്ചതെന്നും ടീമുകളോടും കാണികളോടും സ്‌റ്റേഡിയം വിടാന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബിനായി ആദ്യ ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയിരുന്നത്. 34 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 70 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയാണ് മത്സരത്തില്‍ കൂടുതല്‍ അപകടകാരിയായത്.

205.88 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. പ്രിയാന്‍ഷ് ആര്യ പുറത്താവുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ പത്ത് ഓവറില്‍ 120 കടന്നിരുന്നു. പ്രഭ്‌സിമ്രാന്‍ സിങും ഇന്നത്തെ കളിയില്‍ അര്‍ധസെഞ്ച്വറി നേടി. 28 ബോളില്‍ എഴ് ഫോര്‍ ഉള്‍പ്പെടെ 50 റണ്‍സാണ് താരം എടുത്തത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പ്രഭ്‌സിമ്രാനൊപ്പം പുറത്താവാതെ നിന്നത്‌. പ്ലോഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ കളി നിര്‍ണായകമായിരുന്നു.

ഹിമാചല്‍ പ്രദേശിലെ ധരംശാല സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം. അതീവ സുരക്ഷയാണ് സ്റ്റേഡിയത്തില്‍ ഇന്ന് ഒരുക്കിയിട്ടുളളത്. നിലവില്‍ 11 കളികളില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 15 പോയിന്റാണ് പഞ്ചാബിനുളളത്.  അതേസമയം 11 കളികളില്‍ ആറ് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് ഡല്‍ഹിക്കുളളത്‌.