'ആരാണ് റിസ്വാനോട് ഗ്രൗണ്ടില്‍ നമസ്‌കരിക്കാന്‍ പറഞ്ഞത്'; ഓരോന്ന് കാട്ടികൂട്ടിയിട്ട് പരാതിപ്പെട്ടിട്ട് കാര്യമില്ല, പിസിബിക്കെതിരെ പാക് താരം

ലോകകപ്പില്‍ അഹമ്മദാബാദില്‍നടന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ കാണികളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ഐസിസിക്ക് പരാതി നല്‍കിയ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ മുന്‍ താരം ഡാനിഷ് കനേരിയ. വിവേകമില്ലാതെ ഒരോ കാര്യങ്ങള്‍ ചെയ്തുകൂട്ടിയിട്ട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് കനേരിയ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ആരാണ് മാധ്യമപ്രവര്‍ത്തക സൈനാ അബ്ബാസിനോട് ഇന്ത്യക്കും ഹിന്ദുക്കള്‍ക്കുമെതിരെ പ്രസ്താവന നടത്താന്‍ പറഞ്ഞത്? ആരാണ് മിക്കി ആര്‍തറോട് ഐസിസി പരിപാടിയല്ല, ബിസിസിഐ പരിപാടിയാണെന്ന് പറയാന്‍ പറഞ്ഞത്? ആരാണ് മുഹമ്മദ് റിസ്വാനോട് ഗ്രൗണ്ടില്‍ നമസ്‌കരിക്കാന്‍ പറഞ്ഞത്? മറ്റുളളവരുടെ കുറ്റം കണ്ടെത്താനല്ല ശ്രമിക്കേണ്ടത്- കനേരിയ എക്‌സില്‍ കുറിച്ചു.

ഒക്ടോബര്‍ 14 ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അടക്കമുള്ള പാക് താരങ്ങളോട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ അനാദരവോടെ പെരുമാറിയിരുന്നു. ഔട്ടായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന റിസ്വാനു നേരെ കാണികള്‍ ജയ് ശ്രീറാം വിളിച്ചിരുന്നു.

മത്സരം അവസാനിച്ചതിന് ശേഷം, ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ തന്റെ ടീമിന് പിന്തുണ ലഭിക്കാത്തതില്‍ പാകിസ്ഥാന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. കളി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, പിസിബി ഒടുവില്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിക്കുകയും വിഷയത്തില്‍ ഐസിസിക്ക് പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ സര്‍വാധിപത്യ വിജയമാണ് അഹമ്മദാബാദില്‍ കണ്ടത്. ഇന്ത്യ തൊട്ടതെല്ലാം പൊന്നായെന്ന് പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ 191 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 117 പന്തും 7 വിക്കറ്റും ബാക്കിനിര്‍ത്തി ജയിച്ചുകയറി.